സിഎംആര്‍എല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി; എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ വിലക്കി ഹൈക്കോടതി

സിഎംആര്‍എല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. സിഎംആർഎൽ കേസില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടിലെ തുടർ നടപടികള്‍ നാല് മാസത്തേക്ക് കൂടി ഹൈക്കോടതി തടഞ്ഞു. സമന്‍സ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നേരത്തെ രണ്ട് മാസത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി വിലക്കിയിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോൾ വിലക്ക് 4 മാസത്തേക്ക് കൂടി നീട്ടി.

എസ് എഫ് ഐ ഒ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ തുടർ നടപടികൾ റദ്ദാക്കണമെന്നായിരുന്നു സി എം ആർ എല്ലിന്‍റെ ഹർജി. എസ്.എഫ്.ഐ.ഒ കുറ്റപത്രം പൊലീസ് കുറ്റപത്രമല്ലെന്നും അതിനെ പരാതിയായി മാത്രം കണക്കാക്കണമെന്നായിരുന്നു സി.എം.ആര്‍.എല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതിനാല്‍ തങ്ങളെ കൂടി കേള്‍ക്കാതെ സമന്‍സ് അയക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.എം.ആര്‍.എല്‍ വാദിച്ചു. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടൽ.

