ഫറോക്കിൽ 15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിനു മുൻപാകെ ഹാജരാകും

കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിനു മുൻപാകെ ഹാജരാകും. പതിനഞ്ചുകാരിയുടെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഹാജരാവാൻ നിർദേശം നൽകിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരൻ പീഡനം മൊബൈലിൽ പകർത്തിയതായും പരാതിയുണ്ട്. കുട്ടിയുടെ മൊഴി പരിശാധിച്ചതിന് പിന്നാലെയാണ് നടപടി.

നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. പീഡനത്തിന് ഇരയാക്കിയവരുടെ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരൻ പീഡനം മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ പെൺകുട്ടിയുടെ ബന്ധുവിന് ലഭിച്ചപ്പോഴാണ് പീഡന വിവരം മാതാപിതാക്കൾ അറിയുന്നത്. ഉടനെ തന്നെ സി ഡബ്ല്യൂസിയെ അറിയിക്കുകയും കൗൺസിലിംഗ് നൽകുകയുമായിരുന്നു. കൗൺസിലിംഗിനിടെയാണ് പീഡനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനെ വിവരം അറിയിച്ചത് തുടർന്ന്, നല്ലളം പൊലീസ് കേസെടുക്കുകയായിരുന്നു.

