കണ്ണൂരിൽ ആനയോട് ക്രൂരത; പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് എഴുന്നള്ളിച്ചു

കണ്ണൂരിൽ ആനയോട് ക്രൂരത. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിൽ മുറിവുമായി ആനയെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ചു. ശരീരത്തിൽ പൊട്ടിയൊലിക്കുന്ന മുറിവുമായി മൂന്ന് മണിക്കൂറിലേറെ സമയമാണ് ആനയെ എഴുന്നള്ളിച്ചത്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിലാണ് ശരീരത്തിൽ മുറിവുമായി മംഗലാംകുന്ന് ഗണേശൻ എന്ന ആനയെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ചത്.

കാലുകളിലും ശരീരത്തിലും ആനയ്ക്ക് മുറിവുകളുണ്ട്. മുറിവുകളിൽ ചിലത് പൊട്ടിയൊലിക്കുന്ന നിലയിലാണ്. ഉത്സവത്തിന് ആരംഭം കുറിച്ച് 4 കിലോമീറ്ററോളം നടന്ന എഴുന്നള്ളിപ്പിൽ ആനയെ പങ്കെടുപ്പിച്ചു. അവശനായ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ആനയെ പരിപാലിക്കുന്നവർ മുറിവിൽ ഇടക്കിടെ മഞ്ഞൾപ്പൊടി തേച്ചു പിടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

സംഭവത്തിൽ വൈൽഡ് ലൈഫ് റസ്ക്യുവറായ മനോജ് കാമനാട് വനം വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. എഴുന്നള്ളിപ്പിന് 72 മണിക്കൂർ മുൻപ് ആനയെ പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് നിയമം. ആരോഗ്യ പ്രശ്നമുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ട്. എന്നാൽ ഇതൊന്നു പാലിച്ചില്ലെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

