പള്ളികളിലും അമ്പലങ്ങളിലും മോഷണം നടത്തുന്ന ആൾ പിടിയിൽ

കോഴിക്കോട്: പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാൾ പിടിയിൽ. ഫറോക്ക് വെസ്റ്റ് നെല്ലൂർ സ്വദേശി മനോജ് കുമാർ (58) ആണ് പിടിയിലായത്. കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശാന്തികാരുടെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന 75000 രൂപയോളം വില വരുന്ന നാല് മൊബൈൽ ഫോണുകൾ പ്രതി മോഷ്ടിച്ച കടന്നു കളയുകയായിരുന്നു. ശാന്തി മഠം റൂമിൽ മൊബൈൽ ഫോൺ വെച്ച് പൂജാദികർമ്മങ്ങൾ ചെയ്തു തിരിച്ചുവന്നു നോക്കിയപ്പോൾ ആണ് മൊബൈൽ ഫോൺ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം കസബ പോലീസ് കേസെടുത്തു അന്വേഷണം നടത്തവേ ക്ഷേത്രത്തിൻറെ അകത്തും പുറത്തും ഉള്ള സിസിടിവി ദൃശ്യങ്ങളും സമീപത്തുള്ള ഷോപ്പുകളിലെ സിസിടിവി ദൃശ്യങ്ങൾളും പരിശോധിച്ചുതിൽ കസബ പോലീസ് പ്രതിയെ തിരിച്ചറിയുകയുകയായിരുന്നു.

സംഭവശേഷം ഒളവിൽ പോയ പ്രതിയെ ഇന്നലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയുള്ള ഒരു ബാറിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ പ്രതിക്ക് സമാനമായ രണ്ട് കേസ് സുൽത്താൻ ബത്തേരിയിലും മലപ്പുറത്തും ഉള്ളതായും അറിഞ്ഞിട്ടുണ്ട്. ചിത്രകല പ്രാവീണ്യമുള്ള പ്രതി ക്രിസ്ത്യൻ ദേവാലയങ്ങളിലെ പുരോഹിതരുമായി അടുപ്പത്തിലാകുകയും അവർക്ക് വേണ്ട ചിത്രങ്ങളും ചുമരു എഴുത്തുകളും എഴുതി കൊടുക്കുകയും വിശ്വാസം പിടിച്ചുപറ്റിയ ശേഷം അവിടെ നിന്ന് മോഷണം നടത്തി മുങ്ങുകയുമാണ്ഇയാളുടെ രീതി.

കസബ ഇൻസ്പെക്ടർ ഗോപകുമാർ ജി, സബ്ബ് ഇൻസ്പെക്ടർ ജഗമോഹൻ ദത്തൻ ആർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ പി, സീനിയർ സി. പി. ഒ. രാജീവ് കുമാർ പാലത്ത്, സി.പി.ഒ ഷിംജിത്ത് സിറ്റി ക്രൈം സക്വാഡിലെ ഷാലു എം, സുജിത്ത് സി കെ, സൈബർ സെല്ലിലെ സ്കൈലേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
