KOYILANDY DIARY.COM

The Perfect News Portal

കര്‍ണാടകയില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

കര്‍ണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു – ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതംബിലു വനമേഖലയില്‍ കഴിഞ്ഞ ദിവസം ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ മൂന്ന് നേതാക്കള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് കൊല്ലപ്പെട്ടത്. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത്. സ്ഥലത്ത് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

പൊലീസും നക്സല്‍ വിരുദ്ധസേനകളും സജീവമായി തെരഞ്ഞു വന്നിരുന്ന മറ്റു മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടെന്നാണ് വിവരം. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആന്റി നക്സല്‍ ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ നടന്നത്.

 

മാവോവാദികള്‍ സീതാംബിലുവിലുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ആന്റി നക്സല്‍ ഫോഴ്സ് പ്രദേശത്ത് എത്തിയത്. തുടര്‍ന്ന് അവിടെ നടത്തിയ തിരച്ചിലില്‍ വിക്രം ഗൗഡയെയും സംഘത്തെയും കണ്ടെത്തുകയും ചെയ്തു. മാവോവാദികളുടെ മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന നേതാവായിരുന്നു. 2016 ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോവാദി കമാന്‍ഡര്‍ ആണ് വിക്രം ഗൗഡ.

Advertisements
Share news
error: Content is protected !!