1203 രൂപയ്ക്ക് ലഭിക്കുന്ന 13 ഇനം സാധനങ്ങൾ സപ്ലൈക്കോ നൽകുന്നത് വെറും 775 രൂപയ്ക്ക്
ഓണ വിപണിയില്‍ ഇടപെട്ട് സർക്കാർ.. 1203 രൂപയ്ക്ക് ലഭിക്കുന്ന 13 ഇനം സാധനങ്ങൾ സപ്ലൈക്കോ നൽകുന്നത് വെറും 775 രൂപയ്ക്ക്. 428 രൂപയാണ് ഇതുവഴി ജനങ്ങൾക്ക് ലാഭിക്കാനാകുക. സപ്ലൈകോ വഴിയും കൺസ്യൂമർഫെഡുകൾ വഴിയും നടത്തുന്ന ഓണച്ചന്തകളിലൂടെയാണ് 13 ഇന സബ്സിഡി സാധനങ്ങൾ സർക്കാർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതുവഴി വിപണിയിൽ 1203 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 775 രൂപയ്ക്ക് ആവശ്യക്കാർക്ക് ലഭിക്കും.

ഒപ്പം റേഷന്‍ കടകള്‍ വഴി അരിയും സുലഭമായി ലഭിക്കും. പൊതുവിപണിയില്‍ മുളകിന് 240 രൂപയാണ്. മല്ലിക്ക് 110 രൂപയും. എന്നാൽ അതിലും വിലകുറച്ച് സപ്ലൈകോ ചന്തയിലൂടെ ജനങ്ങൾക്കിവ ലഭിക്കും. കൂടാതെ ശബരി- എഫ്എംസിജി- മില്‍മ- കൈത്തറി ഉല്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്. 255 രൂപയുടെ ആറ് ശബരി ഉല്‍പ്പന്നങ്ങള്‍ 189 രൂപയ്ക്ക് ശബരി സിഗ്‌നേച്ചര്‍ കിറ്റിൽ ലഭിക്കും.


കൂടാതെ കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണി വഴി 13 ഇന അവശ്യ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും ജനങ്ങളിലേക്ക് എത്തും. പൊതു വിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയിലാണ് നിത്യയോപയോഗ സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തയിലൂടെ വിപണനം ചെയ്യുന്നത്.

