KOYILANDY DIARY.COM

The Perfect News Portal

ബിനീഷിൻ്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണം, ആക്ഷൻ കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

ബിനീഷിൻ്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണം, ആക്ഷൻ കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊളത്തൂരിലെ ബിനീഷിൻ്റെ മരണം ആസൂത്രിതമായ ആൾക്കൂട്ട കൊലപാതകം തന്നെയാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട  തർക്കമാണ് കാരണമെന്നും കുടുംബം പരാതി നൽകിയിരുന്നു. പരാതി നൽകി ഒരു മാസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരും ബന്ധുക്കളും കാക്കൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.

സി.ആർ. നീലകണ്ഠൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവന് നീതി നിഷേധിക്കുന്ന സ്ഥിതിയാണിതെന്നും, ബിനീഷിനു നേരെ അതിക്രമം നടന്നുവെന്ന് വ്യക്തമായിട്ടും പോലീസ് നിഷ്‌ക്രിയമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. കാക്കൂർ മിനി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷനു സമീപത്ത് പോലീസ് തടഞ്ഞു. സാമൂഹിക പ്രവർത്തകരായ സി. ആർ. നീലകണ്ഠൻ, ഗ്രോവാസു തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.

വീഴ്ചയിലുണ്ടായ പരിക്കുകളാണ് ബിനീഷിൻ്റെ ദേഹത്തുണ്ടായിരുന്നതെന്നും ആൾക്കൂട്ട മർദ്ദനത്തിൻ്റെ പാടുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് പ്രതികളെ സഹായിക്കാൻ വ്യാജമായി നിർമ്മിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.  മാർച്ച് 25 ന് കരിയാത്തൻ കോട്ട ക്ഷേത്രത്തിന് സമീപം അബോധാവസ്ഥയിൽ കണ്ട ബിനീഷ് 28ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Share news
error: Content is protected !!