കേരള മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
കോഴിക്കോട്: വാഹന ഉടമകളുടെ വിവിധ പരാതികളിൽ തീർപ്പുണ്ടാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക്, ഇന്റർനാഷണൽ പെർമിറ്റ് എന്നിവ അന്തർ ദേശീയ നിലവാരത്തിൽ എലഗൻ സ്മാർട്ട് കാർഡുകളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. പഴയ കാർഡുകളെല്ലാം പുതിയരീതിയിൽ ലഭ്യമാക്കും. സെപ്തംബറിനകം ഇവ വിതരണം ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണനനൽകുന്നുണ്ട്.
പുതിയ 25 ഇലക്ട്രിക് കെഎസ്ആർടിസി ബസ്സുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. 25 എണ്ണംകൂടി ഉടൻ ഓട്ടം തുടങ്ങും. ക്യാമറകൾ ഉപയോഗിച്ചുള്ള വാഹന പരിശോധന വ്യാപിപ്പിക്കുമെന്നും കൂടുതൽ ബസ്സുകൾ ഓടിച്ച് കെഎസ്ആർടിസി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ 10 മുതൽ പകൽ മൂന്നുവരെ ഗതാഗത മന്ത്രി പരാതിക്കാരുമായി സംവദിച്ചു. വകുപ്പിന് ലഭിച്ച 410 പരാതികളിൽ 378 എണ്ണം പരിഹരിച്ചു.
മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ തീർപ്പാകാതെ കിടന്ന അപേക്ഷകളും പുതിയ അപേക്ഷകളും പരാതികളും അദാലത്തിൽ പരിഹരിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. എംഎൽഎമാരായ കെ എം സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, എം കെ മുനീർ, ട്രാൻസ്‌പോർട്ട് കമീഷണർ എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.