നടേരി മഞ്ഞളാട്ടു കുന്നിൽ പുതിയ കളിസ്ഥലം ഒരുങ്ങുന്നു
കൊയിലാണ്ടി: നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ നഗരസഭയുടെ പുതിയ കളിസ്ഥലം ഒരുങ്ങും. മൈതാനത്തിനു പറ്റിയ രീതിയിലുള്ള ഒരേക്കർ സ്ഥലം 60 ലക്ഷം രൂപക്കാണ് നഗരസഭ സ്വന്തമാക്കുന്നത്. നഗരസഭയുടെ ചൊവ്വാഴ്ചത്തെ യോഗത്തിൽ ഇതിന് അംഗീകാരമായി. 2007 ലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. കാവുംവട്ടം വൈദ്യരങ്ങാടി കേന്ദ്ര റിസർവ് ഫണ്ടിൽ നിർമിച്ച റോഡിൽ നിന്ന് ഏതാണ്ട് 500 മീറ്റർ അടുത്താണ് മൈതാനം. നഗരസഭാ ചെയർപേഴ്സൺ കെ. പി സുധ, വൈസ് ചെയർമാൻ കെ. സത്യൻ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി. പ്രജില, വാർഡ് കൗൺസിലർ ആർ. കെ. കുമാരൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു.

നിലവിൽ കുറുവങ്ങാട് മണക്കുളങ്ങര മൈതാനമാണ് നഗരസഭയുടെ കൈവശമുള്ള പ്രധാന കളിസ്ഥലം. രണ്ടാമത്തെ പ്രധാന മൈതാനമാണ് നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ നിർമിക്കാൻ പോകുന്നത്. പ്രദേശത്തെ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നഗരസഭയിലെ മറ്റു വാർഡുകളിലെ കായിക താരങ്ങൾക്കും കായിക തലത്തിലും വിവിധ ഗെയിമുകൾക്കും പരിശീലനം നൽകാൻ കഴിയുന്ന മനോഹരമായ ഒരു കളിസ്ഥലമാക്കി മഞ്ഞളാട്ടു കുന്നിലെ പുതിയ സ്ഥലം മാറും. നഗരസഭയുടെ തനതു ഫണ്ടുകളും സംസ്ഥാന സർക്കാരിന്റേതടക്കം മറ്റു ഫണ്ടുകളും ഒപ്പം സ്പോൺസർമാരെയും ഉപയോഗപ്പെടുത്തിയാകും കളിസ്ഥലം നിർമിക്കുകയെന്ന് നഗരസഭാ ചെയർപേഴ്സൻ കെ പി സുധ പറഞ്ഞു.


