കര്‍ഷകര്‍ ഇന്ന് അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കുന്നു
പെട്രോള്‍-ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഇന്ന് കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം. വരും ദിവസങ്ങളില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്‍ന്റിന് അകത്തും പുറത്തും കര്‍ഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ഷകര്‍ കത്ത് നല്‍കും.
കൂടാതെ നിയമങ്ങള്‍ പിന്‍വലിക്കുന്നത് സമ്മേളനത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടും. ഇതിന് ശേഷം ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം. ദിവസേന അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍, ഇരൂനൂറ് കര്‍ഷകര്‍ എന്ന നിലയാകും പ്രതിഷേധം. പാർലമെൻ്റ് വര്‍ഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.