തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസ് ഉദ്യോഗസ്ഥർ

ലോക്സഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസ് ഉദ്യോഗസ്ഥർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യൽ പൊലീസ് ഓഫീസർമാരും ഇത്തവണ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുൻപന്തിയിൽ ഉണ്ടാകുമെന്ന് കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

സംസ്ഥാനത്തെ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന് സബ്ഡിവിഷനുകള്‍ക്ക് രൂപം നൽകിയിട്ടുണ്ട്. ഡിവൈ.എസ്.പി മാര്‍ക്കാണ് ഇതിൻ്റെ ചുമതല. ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തെരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകര്‍മ്മ സേനയുടെ സംഘം എല്ലാ സ്റ്റേഷന് പരിധിയിലും നിലയുറപ്പിക്കും എന്നും കേരള പോലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി എം ആർ അജിത് കുമാർ ആണ് പൊലീസ് വിന്യാസത്തിൻ്റെ സംസ്ഥാനതല നോഡൽ ഓഫീസർ. പൊലീസ് ആസ്ഥാനത്തെ ഐ ജി ഹർഷിത അട്ടലൂരി അസിസ്റ്റൻ്റ് പോലീസ് നോഡൽ ഓഫീസറാണ്.

