അക്രമികളായ 4 കെ.എസ്.യു. പ്രവർത്തകരെ റിമാൻ്റ് ചെയ്തു
മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തി പോലീസ് വാഹനം അക്രമിച്ച കെഎസ്.യു പ്രവർത്തകരെ റിമാൻ്റ് ചെയ്തു. കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയത് അന്വേഷണം നടത്തുന്നത്. കേസിൽ ആകെ നൂറോളം പ്രതികൾക്കതിരെ എഫ്ഐ.ആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായ 4 പേരെയാണ് റിമാൻ്റ് ചെയ്തത്. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ താക്കോൽ ഉൾപ്പെടെ നശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. വഴിയോരത്ത് സ്ഥാപിച്ച കേരളീയത്തിൻ്റെ ഫ്ലക്സുകൾ വ്യാപകമായി നശിപ്പിച്ചു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറി തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.


തിരുവനന്തപുരത്ത് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് തൃശ്ശൂർ കോർപ്പറേഷനു മുന്നിലെ എമ്മോ റോഡ് ഉപരോധിക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. കോർപ്പറേഷനു മുന്നിൽ സ്ഥാപിച്ചിരുന്ന നോ പാർക്കിംഗ് ബോർഡുകൾ കെഎസ്‌യു പ്രവർത്തകർ തകർത്തു.


കോഴിക്കോട് നഗരത്തിലും കെ.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. കമ്മീഷ്ണർ ഓഫീസിന് സമീപം പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രവർത്തകരെ മർദിച്ചെന്നാരോപിച്ചാണ് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

