കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച ബസ്സ് സ്റ്റോപ്പും പെട്ടിപീടിക കൈയ്യടക്കി. കൊയിലാണ്ടി കേരള ബാങ്ക് മെയിൻ ബ്രാഞ്ചിൻ്റെ (പഴയ കെഡിസി ബാങ്ക്) മുൻവശത്തുള്ള പുതുതായി നിർമ്മിച്ച ബസ്സ് സ്റ്റോപ്പിന് മുമ്പിലാണ് പെട്ടിപ്പീടിക നിലയുറപ്പിച്ചത്. ഇനി ഒരു പക്ഷെ ബസ്സ്സ്റ്റോപ്പ് അവിടെനിന്ന് മാറ്റേണ്ടിവരുമെന്നാണ് സമീപത്തുള്ളവർ പറയുന്നത്.
നഗര സൌന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ദേശീയ പാതക്കിരുവശങ്ങളിലും ടൈൽ പാകി യാത്രക്കാരുടെ പ്രശ്നം കണക്കിലെടുത്ത് പ്രസ്തതു സ്ഥലത്ത് നല്ല മൊഞ്ചുള്ള ബസ്സ് സ്റ്റോപ്പ് പണിതത്. ദിവസങ്ങൾക്കുള്ളിൽ മഴ പെയ്തപ്പോൾ ബസ്സ് സ്റ്റോപ്പിന് മുമ്പിൽ വെള്ളക്കെട്ട് ഉണ്ടാവുകയും വലിയ വിമർശനങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ പാകിയ ടൈലുകൾ പൊളിച്ച് ഉയരംകൂട്ടി വീണ്ടും പതിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരുടെ പ്രശ്നങ്ങൾ തീരുകയും ചെയ്തു.
എന്നാൽ ഇപ്പോൾ പുതിയ തലവേദനയായി ബസ്സ്സ്റ്റോപ്പിന് മുമ്പിലായി വന്ന പുതിയ പെട്ടിപ്പീടികയാണ്. ബസ്സ് യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ ലക്ഷങ്ങൾ മുടക്കിയ സ്റ്റോപ്പ് സ്വകാര്യ വ്യക്തിയുടെ പെട്ടിപ്പീടികക്ക് കാവാലായി നിൽക്കുകയാണ്. യാത്രക്കാർക്ക് ബസ്സ് കയറാനും ഇറങ്ങാനും ബദ്ധിമുട്ടുണ്ടാക്കുന്ന നിലയിലാണ് കച്ചവടം നടത്തുന്നത്. പെട്ടിപ്പീടികയിൽ നിന്ന് ചായയും മറ്റ് ഭക്ഷണ സാധനങ്ങളും വാങ്ങി സ്റ്റോപ്പിലെ ഇരിപ്പിടത്തിൽ ഇരുന്ന് കഴിക്കാനും കഴിയുന്ന വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.
ചുരുക്കി പറഞ്ഞാൽ പുതിയ ബസ്സ് സ്റ്റോപ്പ് ഒരു ഓപ്പൺ ലക്ഷ്വറി ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. തുറന്ന സ്ഥലത്ത് ശുചിത്വം പാലിക്കാതെയും കൈകഴുകി വൃത്തിഹീനമാക്കുന്നതും സമീപത്തുള്ളവർക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാണ് കൊയിലാണ്ടിയിലെ മറ്റ് പൊതു പ്രവർത്തകരും പറയുന്നത്. സ്ഥാപന നടത്തിപ്പ് കാരനോട് ചോദിച്ചപ്പോൾ ഞാൻ ഇവിടുത്തെ ഒരു പ്രമുഖ ട്രേഡ് യൂണിയനിൽ അംഗത്വമുള്ളയാളാണെന്നാണ് പറഞ്ഞത്.