14 വര്‍ഷം വീല്‍ചെയറിൽ കഴിഞ്ഞ വിനീതയ്ക്ക് ഇനി സുബ്ഹമണ്യൻ്റെ തണലിൽ ജീവിക്കാം: കൈപിടിച്ച് സിപിഐ(എം)
മാവേലിക്കര: 14 വര്‍ഷം വീല്‍ചെയറിൽ കഴിഞ്ഞ വിനീതയ്ക്ക് ഇനി സുബ്ഹമണ്യൻ്റെ തണലിൽ ജീവിക്കാം.) മറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍ പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടൻ്റെയും ശാരദയുടെയും മകന്‍ സുബ്രഹ്മണ്യന്‍ വിനീതയെ താലി ചാര്‍ത്തിയപ്പോള്‍ ഒരു നാട് മുഴുവന്‍ ആഹ്ളാദം പങ്കിട്ടു. ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വേണുഗോപാലിൻ്റെയും ഓമനയുടെയും മകള്‍ വിനീത (34) കാലുകള്‍ തളര്‍ന്ന് 14 വര്‍ഷമായി വീല്‍ചെയറിലാണ് ജീവിതം. വിവാഹം നടത്താന്‍ സിപിഐ എം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റിയാണ് മുന്നിട്ടിറങ്ങിയത്.
വീല്‍ചെയറില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരാണ് കതിര്‍മണ്ഡപത്തിലേക്ക് വിനീതയെ ആനയിച്ചത്. വരനെയും സംഘത്തെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും, ബന്ധുക്കളുടേയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മാതാപിതാക്കള്‍ക്ക് ദക്ഷിണ നല്‍കി താലിചാര്‍ത്തി. അഡ്വ. യു പ്രതിഭ എംഎല്‍എയും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസും ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പും സിപിഐ എം ലോക്കല്‍ സെക്രട്ടറി പ്രകാശും ചേര്‍ന്ന് വിനീതയെ വിവാഹപ്പന്തലിലേക്ക് ആനയിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, എ എം ആരിഫ് എം. പി, ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രന്‍, ഏരിയ സെക്രട്ടറി കെ മധുസൂദനന്‍, എം എസ് അരുണ്‍കുമാര്‍ എംഎല്‍എ, നേതാക്കളായ എസ് സുനില്‍കുമാര്‍, കെ ജെ ജോയി, സുമ ബാലകൃഷ്ണന്‍, ശ്രീദേവി, വിജു, ശരത്, സിമിത, സുനി, രഘു എന്നിവരടക്കം നിരവധി പേര്‍ എത്തി. അഭിമാനം പകരുന്ന പ്രവര്‍ത്തനമാണ് ചെട്ടികുളങ്ങര ലോക്കല്‍ കമ്മിറ്റി ഏറ്റെടുത്ത് നടത്തിയതെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.