കൊയിലാണ്ടിയിൽ കോവിഡ് പ്രതിരോധം താളം തെറ്റി
കൊയിലാണ്ടിയിൽ കോവിഡ് പ്രതിരോധം താളം തെറ്റി. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ശക്തമായ കോവിഡ് പ്രതിരോധനിര തീർത്ത കൊയിലാണ്ടിയിൽ ഇപ്പോൾ പ്രതിരോധം പാളിയിരിക്കുകയാണ്. കോവിഡ് അവലോകനത്തിന് ശേഷം കലക്ടറുടെ നിർദ്ദേശ പ്രകാരം ഉത്തരവുകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും കൊയിലാണ്ടിയിൽ അത് നടപ്പാക്കാനാകുന്നില്ല. ഇപ്പോൾ 3 ആഴ്ചയോളമായി കൊയിലാണ്ടി ഡി കാറ്റഗറിയിലേക്ക് മാറിയിരിക്കുകയാണ്. ജനങ്ങൾക്ക് പുറത്തിങ്ങാനാകുന്നില്ല. സാധാരണ ജീവിതം പ്രതിസന്ധിയിലായി. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയിട്ട് ജനങ്ങൾ ഇപ്പോഴും വീട്ടിൽ കുത്തിയിരിക്കുകയാണ്. ഒരു മാസത്തോളം പൊതു ഗതാഗതം നിശ്ചലമായെങ്കിലും ഇപ്പോൾ ഒന്നര മാസത്തോളമായി ബ്സസുകളും ഓട്ടോേറിക്ഷകളും ഉൾപ്പെടെ നിരോധനം ലംഘിച്ച് പട്ടണത്തിൽ സർവ്വീസ് നടത്തുകയാണ്.
മാർക്കറ്റ്, ബാങ്കുകൾ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെ ആളുകളുടെ കൂടിച്ചേരൽ ഒഴിവാക്കാൻ ഇപ്പോൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. എല്ലാറ്റിനും മൂകസാക്ഷിയായി കൊയിലാണ്ടി പോലീസ് കാവൽ നിൽക്കുകയാണ്. അവശ്യ മേഖലയിലെ കടകൾ വൈകുന്നേരങ്ങളിൽ പൂട്ടാൻ അൽപ്പം വൈകിയാൽ ആയ്യായിരവും പതിനായിരവും വരെ ഫൈൻ ഈടാക്കാൻ സെക്ടറൽ മജിസ്ട്രേറ്റ്, പോലീസ് ഉൾപ്പെട്ട ആർ.ആർ.ടി. സംവിധാനത്തിന് യാതൊരു മടിയുമില്ല. എന്നാൽ പട്ടണത്തിലെ പൊതു ഗതാഗതം ലംഘിച്ച് സർവ്വീസ് നടത്തുന്നവർക്കെതിരെ ഇവർ കണ്ണടക്കുകയാണ്. ഇപ്പോൾ കൊയിലാണ്ടിയിൽ കോവിഡ് പാരമ്യത്തിലെത്തി നിൽക്കുകയാണ്. ഇപ്പോഴും ടി.പി.ആർ. 16 ശതമാനത്തിന് മുകളിലാണുള്ളത്. ടി.പി.ആർ കുറക്കാൻ മെഗാ ക്യാമ്പ് നടത്തിയിട്ടും 16ന് മുകളിൽ തന്നെ നിൽക്കുന്നത് കൊയിലാണ്ടിയിലെ സ്ഥിതി ഗുരുതരമാണെന്ന് തന്നെയാണ് മനസിലാക്കുന്നത്.
ഇന്നലെ മാത്രം ഇവിടെ റിപ്പോർട്ട് ചെയ്തത് 80 പോസിറ്റീവ് കേസുകളാണ്. ലോക് ഡൌണിൻറെ തുടക്കത്തിൽ തന്നെ ശക്തമായ പ്രതിരോധം സ്വീകരിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇന്ന് എ. ബി, സി. യിൽ നിന്ന് ഡി കാറ്റഗറിയിലേക്കും ഇപ്പോൾ ഡി-യിൽ തന്നെ തുടരേണ്ടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ഇത് ചെറു ന്യൂനപക്ഷം ആളുകളെ നിയന്ത്രിക്കാൻ തയ്യാറാകാത്തതിൻ്റെ ഫലമായി സംഭവിച്ചതാണ്. വടകരയിൽ ഡി – കാറ്റഗറിയിൽ ആയപ്പോൾ ശക്തമായ പ്രതിരോധിക്കാൻ സാധിച്ചതിൻ്റെ ഭാഗമായി നാളെ മുതൽ സി – കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് കാലത്ത് മുതൽ കൊയിലാണ്ടി ടൌൺഹാളിൻ്റെ മുൻവശത്താണ് ബസ്സുകൾ പാർക്ക് ചെയ്ത് ആളുകളെ കയറ്റുന്നത്. ഒപ്പം ഓട്ടോ റിക്ഷകളും ഇതിനുള്ളിൽ നിർത്തി ആളുകളെ കയറ്റുകയാണ്. സ്റ്റാൻ്റിലേക്കുള്ള പ്രവേശന കവാടം പോലീസ് കയറ് കെട്ടി തടഞ്ഞിട്ടുണ്ട്. അതിന് മുമ്പിലാണ് അധികൃതരുടെ അറിവോടെ ഈ നാടകം.
സി.ഐ.യുടെ നിർദ്ദേശത്തിൻ്റെ ഭാഗമായാണ് ഇവിടുന്ന് ബസ്സ് എടുക്കുന്നതെന്നാണ് ഡ്രൈവർമാർ പറയുന്നത്. കൂടാതെ കൊയിലാണ്ടി മേൽപ്പാലത്തിന് മുകളിൽ ബ്സസുകൾ പാർക്ക് ചെയ്ത് ആളുകളെ എടുക്കുന്നുണ്ട്. കിഴക്ക് ഭാഗത്ത് രണ്ട് ടോൾ ബൂത്തുകൾക്ക് സമീപത്ത് നിന്നും ബസ്സുകൾ ട്രിപ്പ് നടത്തുന്നുണ്ട്. ഇത് വലിയ ട്രാഫിക് ബ്ലോക്കാണ് ഉണ്ടാക്കുന്നത്. ആശുപത്രി ഉൾപ്പെടെ അവശ്യ സേവനത്തിനായി പോകുന്ന മറ്റു വാഹനങ്ങളെയാണ് ഇത് ഏറെ ബാധിക്കുന്നത്. ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ല് വില കൽപ്പിച്ച് പൊതുഗതാഗതം നടക്കുന്ന സംഭവം നഗരസഭ സെക്രട്ടറി ഉൾപ്പെടെ അധികൃതരുടെ ശ്രദ്ധയിൽ പലപ്പോഴായി പരാതിപ്പെട്ടെങ്കിലും ഇവർക്ക് കോവിഡ് പ്രതിരോധത്തിൽ താൽപ്പര്യമില്ലെന്നാണ് മനസിലാക്കുന്നത്.