KOYILANDY DIARY.COM

The Perfect News Portal

മനസോടിത്തിരി മണ്ണ്‌ പദ്ധതി: ഭവന രഹിതർക്ക്‌ ഭൂമി സംഭാവന ചെയ്ത്‌ ദമ്പതികൾ

തിരുവനന്തപുരത്ത്‌: ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവന രഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരി സ്വദേശികളായ ഹനീഫ – ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ്‌ സ്ഥലമാണ്‌ ലൈഫ്‌ മിഷന്‌ ഇവർ സംഭാവന ചെയ്തത്‌. സ്ഥലം വിറ്റ്‌ കിട്ടുന്ന തുക കൊണ്ട്‌ ഹജ്ജിന്‌ പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ്‌ ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു.

പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്‌ സമ്മതപത്രം ഏറ്റുവാങ്ങി. ദമ്പതികളെ ‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ ഫോണിൽ വിളിച്ച്‌ അഭിനന്ദിച്ചു. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊർജ്ജമാണിവർ. മാനവികതയുടെ മഹാ മാതൃക തീർത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവർ സമൂഹത്തിന്‌ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

മനസോടിത്തിരി മണ്ണ്‌ ക്യാമ്പയിനിലേക്ക്  സ്നേഹസംഭാവനകൾ തുടരുകയാണ്. ലൈഫ്‌ പദ്ധതിയിൽ അർഹരായി കണ്ടെത്തിയ ഭൂരഹിതരായ ഭവന രഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്താനുള്ള പദ്ധതിയാണ്‌ മനസോടിത്തിരി മണ്ണ്‌. ഇതിനകം 926.75 സെന്റ്‌ സ്ഥലം 13 സ്ഥലങ്ങളിലായി ലൈഫ്‌ മിഷന്‌ ലഭ്യമായിട്ടുണ്ട്‌. ഇതിന്‌ പുറമേ 30സ്ഥലങ്ങളിലായി 830.8 സെന്റ്‌ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മലയാളത്തിന്റെ അഭിമാനമായ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ഭൂമി നൽകാൻ തയ്യാറായി രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ 1000 പേര്‍ക്ക് ഭൂമി നല്‍കാനായി 25 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പും ലഭ്യമായിട്ടുണ്ട്. ഹനീഫയെയും ജാസ്മിനെയും മാതൃകയാക്കി കൂടുതലാളുകൾ ഭൂമി സംഭാവന ചെയ്യാൻ രംഗത്ത്‌ വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ലൈഫ്‌ പദ്ധതിയിൽ ആകെ 2,95,006 വീടുകൾ ആണ്‌ കൈമാറിയത്‌.  34,374 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. കൂടാതെ 27 ഭവന സമുച്ചയങ്ങളും നിര്‍മ്മാണത്തിലുണ്ട്. രണ്ടാം ഘട്ടം ലൈഫ്‌ ഗുണഭോക്തൃ കരട്‌ പട്ടിക ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.

Advertisements

കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തമായി ഭൂമിയും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടുമെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ട്‌ കുതിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂരഹിത-ഭവനരഹിതർക്ക് ഭൂമിയും വീടും ഉറപ്പാക്കി കേരളം ജനകീയ ബദൽ മുന്നേറ്റത്തിന്റെ പുതിയ മാതൃക തീർക്കുകയാണ്‌. പദ്ധതിയുടെ പ്രസക്തി വിളിച്ചോതുന്നതാണ്‌  മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് സമൂഹത്തിൽ നിന്ന് ലഭ്യമാകുന്ന വർദ്ധിച്ച പിന്തുണ. ഭൂമിയില്ലാത്തവർക്ക്‌ ഒരു തുണ്ട്‌ ഭൂമി സമ്മാനിച്ച്‌, മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാകാൻ കൂടുതൽ പേർ രംഗത്തെത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.


Share news

Leave a Reply

Your email address will not be published. Required fields are marked *