KOYILANDY DIARY.COM

The Perfect News Portal

സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസില്‍ മലയാളിയടക്കം മൂന്ന് പേര്‍ പിടിയില്‍

ആഗ്ര: ഗാസിയാബാദിലെ ഡോക്ടറുടെ മകനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച കേസില്‍ മലയാളിയടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളിയായ മനോജ് പിള്ള എന്നിവരാണ് പിടിയിലായത്. ഇവരോടെപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശു(20)​വാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. നാലു പേരും ചേര്‍ന്ന് മദ്യപിക്കുകയും ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം ദീപാംശുവിന്റെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തരവന്‍ കൂടിയായ ദീപാംശു ഇക്കഴിഞ്ഞ നീറ്റ് (അഖിലേന്ത്യാ മെ‌ഡിക്കല്‍ പ്രവേശന പരീക്ഷ)​ പാസായിരുന്നു. വഴക്കിനിടെ വിശാലും പൗരുഷും ചേര്‍ന്ന് ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊല്ലുകയുമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. പിന്നീട് ദീപാംശുവിന്റെ ശരീരം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറച്ച്‌ യമുനാ നദിയില്‍ തള്ളാന്‍ തീരുമാനിച്ചു. മൃതദേഹം കൊണ്ടുപോകുന്നതിനായി ലാഖോ എന്നയാളുടെ കാര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സ്യൂട്ട്കേ്സ് ഇ – റിക്ഷയില്‍ കൊണ്ടുപോയി.

സ്യൂട്ട് കേസില്‍ നിന്ന് രക്തം ഇറ്റുവീഴുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നേരത്തെ ഉത്തരാഖണ്ഡില്‍ താമസിച്ചിരുന്ന മനോജ് പിള്ള അഞ്ച് മാസം മുന്പാണ് മറ്റുള്ളവര്‍ക്കൊപ്പം ഗ്രേറ്റര്‍ നോയിഡയില്‍ താമസമാക്കിയത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *