ശ്രീ വളയനാട് ദേവീ ക്ഷേത്ര മഹോത്സവം ഫെബ്രുവരി 5 മുതൽ

കോഴിക്കോട്: നാന്തകം എഴുന്നള്ളിപ്പോടെ ശ്രീവളയനാട് ദേവീക്ഷേത്രോത്സവച്ചടങ്ങുകള്‍ക്കു തുടക്കമായി. ഫെബ്രുവരി അഞ്ചിന് രാത്രി 7.30-നാണ് കൊടിയേറ്റം. ഇതിനുമുന്നോടിയായുള്ള ദ്രവ്യകലശം ജനുവരി 31മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കും. തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും കാര്‍മികത്വത്തിലാണ് ദ്രവ്യകലശം.
അഞ്ചിന് രാവിലെ എട്ടുമുതല്‍ ക്ഷേത്രത്തിന്റെ വടക്കെനടയില്‍ കലവറനിറയ്ക്കല്‍. രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനം സാമൂതിരി രാജ കെ.സി. ഉണ്ണിയനുജന്‍ രാജയും കലാപരിപാടികള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഉദ്ഘാടനം ചെയ്യും. രാത്രി 9.30-ന് കഥാപ്രസംഗം- ഇനി ഞാന്‍ ഉറങ്ങട്ടെ.

ഫെബ്രുവരി ആറുമുതല്‍ പത്തുവരെ ദിവസവും രാവിലെ 9.30-ന് ഓട്ടന്‍തുള്ളല്‍(മുചുകുന്ന് പത്മനാഭന്‍), വൈകിട്ട് മൂന്നിന് ചാക്യാര്‍കൂത്ത് (പൊതിയില്‍ നാരായണ ചാക്യാര്‍), 6.30-ന് പാഠകം(രാമചന്ദ്രന്‍ നമ്പ്യാര്‍), രാത്രി എട്ടിന് കളമെഴുത്തുംപാട്ടും എന്നിവയുണ്ടാകും.ഫെബ്രുവരി ആറിന് വൈകിട്ട് നൃത്തനൃത്യങ്ങള്‍.

ഏഴിന് പനമണ്ണശശിയും കലാനിലയം ഉദയന്‍ നമ്പൂതിരിയും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, രാത്രി ഏഴിന് പല്ലശ്ശന സുധാകരന്റെ തായമ്പക, രാത്രി ഒമ്പതിന് ഗാനമേള.

എട്ടിന് രാത്രി ഏഴിന് കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പക, ഒമ്പതിന് മിമിക്‌സ് പരേഡ്, ഒമ്പതിന് കാലിക്കറ്റ് വി ഫോര്‍ യുവിന്റെ മിമിക്സ്പരേഡ്, രാത്രി ഏഴിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശ്രീകാന്ത്, ശ്രീരാജ് എന്നിവരുടെ ട്രിപ്പിള്‍ തായമ്പക, രാത്രി ഒമ്പതിന് നാഗമഠത്ത് തമ്പുരാട്ടി നാടകം.
പത്തിന് വൈകീട്ട് ആറിന് താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, രാത്രി ഏഴിന് കലാമണ്ഡലം ബലരാമന്റെയും, ശിവദാസിന്റെയും ഡബിള്‍ തായമ്പക, ഒമ്പതിന് മൃദുല വാര്യര്‍ നയിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.
11-ന് രാത്രി എട്ടിന് ആനയും പാണ്ടിമേളവുമായി പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. 12-ന് വൈകീട്ട് അഞ്ചിന് ആറാട്ടെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി പത്തിന് മാങ്കാവ് ത്രിശാലക്കുളത്തില്‍ ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തില്‍ മടങ്ങിയെത്തി കൊടിയിറക്കല്‍. ഫെബ്രുവരി ആറുമുതല്‍ 11വരെ പ്രസാദഊട്ടും 12-ന് ആറാട്ട് ആറാട്ട് കഞ്ഞിയുമുണ്ടാകും.
