KOYILANDY DIARY.COM

The Perfect News Portal

ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടിയെന്ന വെളിപ്പെടുത്തല്‍, തന്ത്രിയോട് വിശദീകരണം തേടി

ശബരിമല: തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ ശബരിമല തന്ത്രി ഉപദേശം തേടിയിരുന്നുവെന്ന ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വെളുപ്പെടുത്തലിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രി കണ്ഠരര് രാജിവരോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം തന്ത്രി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണം ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് വ്യക്തമാക്കി. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ പതിനെട്ടാംപടിക്ക് താഴെ പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് വെച്ച്‌ നടന്ന യുവമോര്‍ച്ചയുടെ യോഗത്തില്‍ ശ്രീധരന്‍ പിള്ള നടത്തിയ വിവാദപ്രസംഗം പുറത്ത് വന്നത്. തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ സ്ത്രീകള്‍ സന്നിധാനത്തിനടുത്തെത്തിയ അവസരത്തില്‍ യുവതി പ്രവേശനം തടയുന്നതിനായി നട അടയ്ക്കുന്നതിനെ പറ്റി തന്ത്രി ഉപദേശം ചോദിച്ചു. തിരുമേനി ഒറ്റയ്ക്കാവില്ലെന്ന് താന്‍ ഉറപ്പ് നല്‍കി. സാറ് പറഞ്ഞ ഒറ്റവാക്കുമതിയെന്ന് പറഞ്ഞ് തന്ത്രി ദൃഢമായ തീരുമാനം എടുക്കുകയായിരുന്നു. ആ തീരുമാനമാണ് പോലീസിനെയും ഭരണകൂടത്തേയും അങ്കലാപ്പിലാക്കിയതെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.

Advertisements

അതേസമയം ശ്രീധരന്‍ പിള്ളയുടെ വാദങ്ങളെ തള്ളി തന്ത്രി രംഗത്തെത്തിയിരുന്നു. നട അടയ്ക്കുന്നതിനെ പറ്റി ആരോടും ഉപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജിവര് വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ പന്തളം കൊട്ടാരത്തില്‍ നിന്നും ഒരു കത്ത് വന്നിരുന്നു, അല്ലാതെ ആരോടും അഭിപ്രായം ചോദിച്ചിട്ടില്ലെന്നാണ് തന്ത്രി പറയുന്നത്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *