മണക്കുളങ്ങര ക്ഷേത്രത്തിൽ കരനെൽ കൃഷി വിളവെടുത്തു
കൊയിലാണ്ടി: കുറുവങ്ങാട് ക്ഷേത്രാ വശ്യത്തിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും കൃഷി ചെയ്ത് മാതൃകയാവുകയാണ് വിശ്വാസികളുടെ ക്ഷേത്ര കൂട്ടായ്മ. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോർഡിന് കീഴിലുള്ള ജീവനക്കാരുടെ പരിശ്രമത്തിലൂടെയാണ് ക്ഷേത്രവളപ്പിൽ കരനെൽ ഉൾപ്പെടെയുള്ള ധാന്യങ്ങളും മറ്റ് സസ്യങ്ങളും കൃഷി ചെയ്ത് വരുന്നത്.
ഭക്തരുടെ സഹകരണത്തോടെ ആരംഭിച്ച കരനെൽ കൃഷി കഴിഞ്ഞ ദിവസം വിളവെടുത്തു. ക്ഷേത്രാവശ്യത്തിനായി മഞ്ഞൾ, സുഗന്ധ ദ്രവ്യങ്ങൾ, തുളസി തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. കരനെൽ കൃഷിയിൽ കഴിഞ്ഞ രണ്ടു വർഷമായി കാര്യാമായ വിളവെടുപ്പു നടത്താൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ. വാസുദേവൻ നായർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ശ്രീജാ റാണി, ബോർഡ് അംഗങ്ങളായ സി.കെ. അശോകൻ, സോമൻ, ജനാർദ്ദനൻ, മുതിർന്ന കർഷകരായ മീനാക്ഷി അമ്മ മുതിരക്കാല, എടുപ്പിലേടത്ത് മാധവിഅമ്മ, തട്ടും പുറത്ത് മീനാക്ഷി അമ്മ, ലക്ഷ്മി അമ്മ എന്നിവർ നേതൃത്വം നൽകി.