ഫോൺ വിവാദം: ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

തിരുവനന്തപരും: മുന്‍ മന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ സ്വകാര്യ ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ആരും ഹാജരായേക്കില്ല.
തിരുവനന്തപുരം ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ ഉടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 2 കേസുകളുടെ ഭാഗമായി പ്രതികളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനാല്‍ ആരും ഹാജരായേക്കില്ല.
കേസിലെ രണ്ട് പരാതിക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.എ കെ ശശീന്ദ്രനും വനിത മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം പരിശോധിക്കാനുള്ള നടപടികളും പ്രത്യേക സംഘം ഉടന്‍ ആരംഭിയ്ക്കും. എ കെ ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയെക്കുറിച്ചും അന്വേഷണം നടന്ന് വരികയാണ്. കേസില്‍ നിഷ്പക്ഷമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.
