പൊയിൽക്കാവ് – തൂവ്വപ്പാറ റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

കൊയിലാണ്ടി: ഏറെ നാളത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി പൊയിൽക്കാവ് – തുവ്വപ്പാറ റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. കെ.ദാസൻ എം.എൽ.എ.യുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മയാണ് ഫണ്ട് അനുവദിച്ചത്.
കൊയിലാണ്ടി ഫിഷിംഗ് ഹാർബറിനെ ബന്ധപ്പെടുത്തുന്നതും കൊയിലാണ്ടി മുതൽ കാട്ടിലപ്പീടിക വരെ ദേശീയപാതക്ക് സമാന്തരമായി പോകുന്നതുമാണ് ഈ തീരദേശ റോഡ്. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാവുമ്പോൾ നിരവധി വാഹനങ്ങളും കൊയിലാണ്ടിയിൽ നിന്നും തുവ്വപ്പാറ വഴി ബസ്സും ഈ പാതയിലൂടെ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പ്രളയ ദുരന്ത സമയത്ത് ആഞ്ഞടിച്ച തിരമാലകൾ കടൽഭിത്തിയും കടന്ന് വന്നതാണ് റോഡിന്റെ തകർച്ചയിലേക്ക് നയിച്ചത് .
തകർന്ന റോഡ് നവീകരിക്കാൻ എം.എൽ.എ കളക്ടറോട് ആവശ്യപ്പെട്ടതനുസരിച്ച് അന്ന് 28 ലക്ഷം രൂപ ഹാർബർ എഞ്ചിനീയർ വകുപ്പ് അനുവദിച്ചിരുന്നു. ആയതിന്റെ ടെണ്ടർ ഘട്ടത്തിൽ വീണ്ടും ഉണ്ടായ കടൽക്ഷോഭത്തിൽ റോഡിന്റെ സംരക്ഷണഭിത്തികൾ തകർന്നത് കാരണം ടെണ്ടർ നടപടികൾ നിർത്തി വെക്കുകയായിരുന്നു. പിന്നീട് 70 ലക്ഷം രൂപ മേജർ ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് കടൽഭിത്തി ബലപ്പെടുത്തുകയും മറ്റൊരു 45 ലക്ഷം രൂപ കൂടി ഈ ഭാഗത്തേക്ക് അനുവദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ദുരിതയാത്രക്ക് അവസാനമായി ഫണ്ട് അനുവദിച്ചത് തീരദേശ യാത്രക്കും ഉത്ഘാടനം കാത്തിരിക്കുന്ന കൊയിലാണ്ടി ഫിഷിംഗ് ഹാർബറിലേക്കുള്ള യാത്രകൾക്കും ഗുണകരമാവും.
