പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നന്നതിനാൽ അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി

പത്തനംതിട്ട: പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്ബാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്.
നദിയില്‍ ജലനിരപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. അപകടരമാം വിധം ഒഴുക്ക് പമ്ബാനദിയില്‍ ഉണ്ട്. പമ്ബ ഉള്‍പ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പൊലീസും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.

പത്തനംതിട്ടയിലെ മഴയുടെ തോതിനും മാറ്റമില്ല. പമ്ബാ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്ബയില്‍ നിന്ന് ശബരിമലയിലേക്ക് കടത്തിവിടാനാകില്ല. 15 ന് ശബരിമലയില്‍ നിറപുത്തരി ചടങ്ങിനെത്താനിരിക്കുന്ന അയ്യപ്പഭക്തര്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പമ്ബയില്‍ പൊലീസ് ബാരിക്കഡ് സ്ഥാപിച്ചും വടം കെട്ടിയും അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക് സ്ഥിതിഗതികള്‍ കൈമാറാന്‍ സജ്ജമാണ്. അയ്യപ്പഭക്തര്‍ അപകടമുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു.

