KOYILANDY DIARY.COM

The Perfect News Portal

തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി ഇന്നു വൈകിട്ട് 4.30ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ :  രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി ഇന്നു വൈകിട്ട് 4.30ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാകും സത്യപ്രതിജ്ഞ നടക്കുക. ശശികലയുടെ വിശ്വസ്തനായ പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചതോടെ ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമാകുകയാണ്. 15 ദിവസത്തിനകം പളനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. മന്ത്രിസഭയില്‍ 31 മന്ത്രിമാരാകും ഉണ്ടാകുക. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യന്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയാവും. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത് 32 മന്ത്രിമാരായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ എടപ്പാടി പളനിസാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. എംഎല്‍എമാര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ ആര്‍ക്കും എതിര്‍വോട്ട് ചെയ്യാന്‍ സാധിക്കില്ല. ആരെങ്കിലും എതിര്‍വോട്ട് ചെയ്താല്‍ അവര്‍ അയോഗ്യരാകും. 124 എംഎല്‍എമാരുടെ പിന്തുണയാണ് എടപ്പാടി പളനിസാമി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഇതില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 പേരാണ് വിമതപക്ഷത്തുള്ളത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനാല്‍ പനീര്‍സെല്‍വത്തിനു വിപ്പ് ബാധകമാകുകയില്ല.

ഏറെ സമയത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് ഗവര്‍ണര്‍ പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയോഗിച്ചത്. ജയകുമാര്‍, കെ.എ. സെങ്കോട്ടയ്യന്‍, എസ്.പി. വേലുമണി, ടി.ടി. ദിനകരന്‍, കെ.പി. അന്‍പഴകന്‍ എന്നിവരും പളനിസാമിക്കൊപ്പമുണ്ടായിരുന്നു. അമ്മയുടെ വിജയം എന്നാണ് നടപടിയെ അണ്ണാ ഡിഎംകെ വിശേഷിപ്പിച്ചത്.

Advertisements

അണ്ണാ ‍ഡിഎംകെ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് മുതിര്‍ന്ന നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്ബിദുരൈ പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി ധര്‍മത്തിന്റെ വിജയമാണ്. ജയലളിതയുടെ സദ്ഭരണം തുടരും. പനീര്‍സെല്‍വം ഒഴികെയുള്ള 134 എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും തമ്ബിദുരൈ പറഞ്ഞു. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന എംഎല്‍എമാര്‍ സത്യപ്രതിജ്ഞയ്ക്കായി ചെന്നൈയിലേക്കു തിരിച്ചു.

എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

എംജിആര്‍ മരിച്ച സമയത്ത് നേരിട്ടതു പോലുള്ള അവസ്ഥയിലൂടെയാണ് ഇന്ന് അണ്ണാ ഡിഎംകെ കടന്നുപോകുന്നത്. അന്ന് എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെയാണ് ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചിരുന്നത്. പിന്നീട് അവര്‍ മുഖ്യമന്ത്രിയാകുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജയലളിത പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി. ഇന്ന് ജയലളിതയുടെ സ്ഥാനത്ത് പനീര്‍സെല്‍വമാണ്. ജയലളിതയ്ക്ക് എന്നപോലെ പനീര്‍  സെല്‍വത്തിന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ സാധിക്കുമോയെന്നാണ് തമിഴ് രാഷ്ട്രീയം ഉറ്റു നോക്കുന്നത്

Share news

Leave a Reply

Your email address will not be published. Required fields are marked *