KOYILANDY DIARY.COM

The Perfect News Portal

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊല; നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്

കോഴിക്കോട്:  ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച്‌ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകള്‍ പരാതി നല്‍കി.

ഏപ്രില്‍ ഒന്നിന് രാവിലെയാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യു കെ ശങ്കുണ്ണി റോഡില്‍ ട്രാനസ്ജെന്‍ഡറായ ഷാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല. സംഭവ ദിവസം സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ടയാളെ ഇവരുടെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല.

ഉടന്‍ പ്രതിയെ പിടിക്കണമെന്നാവശ്യപ്പെട്ട് ആദ്യം മുതല്‍ തന്നെ ട്രാന്‍സ്ജെന്‍റര്‍ കമ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് ഷാലുവിന്‍റെ ചില സുഹൃത്തുക്കള്‍ സംശയമുന്നയിച്ചെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണ പുരോഗതിയെ കുറിച്ച്‌ മാധ്യമങ്ങളോടോ ഷാലുവിന്‍റെ സുഹൃത്തുക്കളോടോ സംസാരിക്കാന്‍ പൊലീസ് തയ്യാറായില്ല. ട്രാസ്ജെന്‍ററുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വരും ദിവസങ്ങളില്‍ പോരാട്ടം ശക്തമാക്കാനൊരുങ്ങുകയാണിവര്‍.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *