ഖത്തർ പ്രതിസന്ധി: ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അറേബ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ച സാഹചര്യത്തില്‍ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും അയച്ച കത്തിലാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള കര-വ്യോമ-ജല ഗതാഗതം വിച്ഛേദിച്ചതോടെ ആ രാജ്യത്തുള്ള ആറരലക്ഷത്തോളം ഇന്ത്യക്കാര്‍ കടുത്ത ആശങ്കയിലാണെന്ന് കത്തില്‍ പിണറായി ചൂണ്ടിക്കാട്ടുന്നു.

പ്രശ്നങ്ങളുടെ സങ്കീര്‍ണത കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏതാണ്ട് മൂന്ന് ലക്ഷത്തോളം മലയാളികള്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഈ സാഹചര്യത്തിലാണ് പ്രശ്നത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടികള്‍ എടുക്കണമെന്ന് പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു.

സൗദിഅറേബ്യ ഉള്‍പ്പെടെ ഏതാനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഖത്തറുമായുളള നയതന്ത്രബന്ധം വിച്ഛേദിക്കുകയും അവിടേക്കുളള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണ്.
ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്നു ലക്ഷം പേര്‍ മലയാളികളാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളുടെ സങ്കീര്‍ണത കണക്കിലെടുത്ത് ഈ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണം.
ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് അതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
