KOYILANDY DIARY.COM

The Perfect News Portal

കോവിഡ്​ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു: കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് അഴിയൂര്‍ സ്വദേശിയായ ഹാഷിം ആണ് മരണപ്പെട്ടത്. 62 വയസ്സുകാരനായ ഹാഷിം വിദേശത്ത്നിന്നെത്തിയതാണ്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വീട്ടില്‍ വെച്ച്‌ ഹാഷിം കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാഷിം കൊവിഡ് നിരീക്ഷണത്തില്‍ ആണെന്ന വിവരം ബന്ധുക്കള്‍ മറച്ച്‌ വെച്ചു എന്നാണ് ആരോപിക്കപ്പെടുന്നത്. ഹാഷിമിനെ ആശുപത്രിയില്‍ കൊണ്ടുപോയത് ആരോഗ്യവകുപ്പും അറിഞ്ഞിരുന്നില്ല. നിലവില്‍ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം ഹാഷിമിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്ത് വന്നിട്ടുണ്ട്. ഹാഷിമിന് കൊവിഡ് ഇല്ല എന്നാണ് ഇതോടെ സ്ഥിരീകരിച്ചിരിക്കുന്നത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിലാണ് പരിശോധന നടത്തിയത്.

ഷാര്‍ജയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഹാഷിം. ആദ്യം സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന ഹാഷിം അവിടെ സൌകര്യക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറിയത്. ഇന്നലെ രാത്രിയാണ് വീട്ടില്‍ വെച്ച്‌ ഹാഷിം കുഴഞ്ഞ് വീണത്. ആദ്യം മാഹിയിലെ ആശുപത്രിയിലേക്കാണ് ബന്ധുക്കള്‍ ഹാഷിമിനെ കൊണ്ട് പോയത്.

Advertisements

എന്നാല്‍ കൊവിഡ് നിരീക്ഷണത്തിലുളള ആളാണെന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പറഞ്ഞിരുന്നില്ല. അവിടെ നിന്നാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ ഇദ്ദേഹത്തെ ചികിത്സിച്ചവര്‍ ആവശ്യമായ മുന്‍കരുതലുകളെടുത്തിരുന്നു. എന്നാല്‍ മാഹിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ ഇത്തരം മുന്‍കരുതലുകളെടുക്കാത്ത സാഹചര്യത്തിലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. അതിനിടെയാണ് ഹാഷിമിന് കൊവിഡ് ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. മരണം സ്ഥിരീകരിച്ച ശേഷം മാത്രമാണ് തങ്ങള്‍ ഹാഷിമിന്റെ കാര്യം അറിഞ്ഞത് എന്നാണ് ഡിഎംഒ വ്യക്തമാക്കിയിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *