കൊയിലാണ്ടിയിൽ കടകളിൽ വീണ്ടും മോഷണം
കൊയിലാണ്ടി: പെരുവട്ടൂരില്‍ മൂന്ന് കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ടൗണില്‍ പുലര്‍ച്ചയോടെ വിവിധ കടകളില്‍ പരിശോധന നടത്തുന്ന ഒരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീന് ലഭിച്ചു. സി. കെ. ലാലുവിൻ്റെ ഉടമസ്ഥതയിലുള്ള കെ. വി. എസ്. സൂപ്പർ മാർക്കറ്റ്, പി.പി ഷൗക്കത്തിൻ്റെ ഉടമസ്ഥതയിലുള്ള നൈസ് മൊബൈൽ, ശ്രീകല വിനീഷൻ്റെ ഉടമസ്ഥതയിലുള്ള അക്ഷയ സെൻ്റർ എന്നി 3 കടകളിലാണ് മോഷണം നടന്നത്.
കെ. വി. എസ്. സുപ്പര്‍ മാര്‍ക്കറ്റിൻ്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത് അകത്ത് കയറി ഗ്ലാസ്സ് തകര്‍ത്താണ് സ്റ്റേഷനറി സാധനങ്ങള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും കളവ് നടത്തുകയും ചെയ്തത്. വിവിധ ചാരിറ്റി സംഘടനകള്‍ക്കും നല്‍കുന്ന പണവും, മേശയിലെ പണവും നഷ്ടപ്പെട്ടു. സമാനരീതിയിലാണ് അക്ഷയ സെൻ്റെറിലും മോഷണം നടത്തിയത്. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഓഫീസ് രേഖകളും വാരി വലിച്ച് ഇട്ടതായും, മേശയില്‍ നിന്നു പണം പോയതായും കടയുടമ പരഞ്ഞു. മൊബൈല്‍ ഷോപ്പില്‍ നിന്ന് റീചാര്‍ജിൻ്റെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
പോലീസ് രാത്രി കാലത്ത് പെട്രോളിങ്ങ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെഎം രാജീവൻ അധ്യക്ഷ്യത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത് മൂസ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി. പി. ഇസ്മായിൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻദാസ്, എം ശശീന്ദ്രൻ, ജലീൽ മൂസ, സി കെ ലാലു, റിയാസ് അബൂബക്കർ, വി പി ബഷീർ, പ്രഭീഷ് കുമാർ, സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു. ഉടമകളുടെ പരാതി പ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തു.