KOYILANDY DIARY.COM

The Perfect News Portal

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ഇരുന്നൂറ് പേജുളള കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെപ്പെന്ന് എറണാകുളം എ സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മറ്റ് പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രവും സമര്‍പ്പിക്കും.
ഇരുന്നൂറോളം പേജുളള ആദ്യഘട്ട കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.

അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. കേസിന്റെ തുടരന്വേഷണത്തില്‍ മറ്റ് പ്രതികളെ കൂടി ഉള്‍പ്പെടുത്തി പിന്നീട് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും.

Advertisements

നടി ലീനാ മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ രവി പൂജാരിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മുഖം മൂടി ധരിച്ച്‌ ബൈക്കിലെത്തിയ യുവാക്കള്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെച്ചത് ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്താനായിരുന്നു.

ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പൂജാരിയുടെ ശ്രമം. ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്. 25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയതായി ലീന മരിയ പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത ശേഷം രണ്ട് യുവാക്കള്‍ കടന്നുകളഞ്ഞത്. ഇവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു. ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായ രവി പൂജാരിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച്‌ ഇതുവരെ തീരുമാനമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്. അതിനിടെ 2010ലും 2013ലും കാസര്‍ഗോട്ടും സമാനമായ രീതിയില്‍ വെടിവപ്പുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കരാറുകാരനായ എംടി മുഹമ്മദിന്റെ വീടിന് നേരെയാണ് മുഖംമൂടിയണിഞ്ഞെത്തിയ സംഘം വെടിയുതിര്‍ത്തത്. 50 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു രവി പൂജാരിയുടെ ഭീഷണി. ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് കൊച്ചിയിലെ സംഭവവുമായി ബന്ധമുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്

Share news

Leave a Reply

Your email address will not be published. Required fields are marked *