KOYILANDY DIARY

The Perfect News Portal

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും

തിരുവനന്തപുരം:  ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്നപരിഹാരത്തിനു മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ തൃപ്തരാകാതെ, ചര്‍ച്ചയ്ക്കെത്തിയ യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇതോടെ, ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസിയില്‍ ഭരണാനുകൂല എഐടിയുസി യൂണിയന്‍ ഉള്‍പ്പെടെ മൂന്നു സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് നടക്കുമെന്ന് ഉറപ്പായി.

കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, ബിഎംഎസിന്റെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ്, എംപ്ലോയീസ് യൂണിയന്‍ എന്നിവയാണു പണിമുടക്കുന്നത്. നേരത്തെ, പാലക്കാട് സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്തു ശമ്പളബാക്കി കൊടുക്കാന്‍ ശ്രമിക്കാന്‍ ഗതാഗത സെക്രട്ടറിക്കു മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസവും തുടക്കത്തില്‍ 75% ശമ്പളം നല്‍കാനുള്ള പണം മാത്രമേ കെഎസ്‌ആര്‍ടിസിയുടെ പക്കലുള്ളൂ എന്നു മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ മന്ത്രിയുടെ വീട്ടിലേക്കു ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, വകുപ്പു മന്ത്രി ജീവനക്കാരെ പിരിച്ചുവിടുന്നതു കണ്ടു രസിക്കാതെ കുറച്ചുകൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നു വിമര്‍ശനം നടത്തിയിരുന്നു. പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച്‌ ഒന്നിനു നിയമസഭാ മാര്‍ച്ചും മാര്‍ച്ച്‌ ആറു മുതല്‍ അനിശ്ചിതകാല പണിമുടക്കും യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതമായ 27.5 കോടി രൂപയില്‍ അഞ്ചു കോടി രൂപയുടെ കുറവു വരുത്തിയതാണു വിനയായത്. കെടിഡിഎഫ്സിയില്‍ നിന്ന് 50 കോടി രൂപയാണു വായ്പയായി ലഭിച്ചത്. ഇതില്‍ 15 കോടി രൂപ കഴിഞ്ഞ മാസത്തെ 25% ശമ്പള കുടിശിക നല്‍കി. പെന്‍ഷന്‍ ഫണ്ടി‍ല്‍ വന്ന കുറവു നികത്താന്‍ 35 കോടിയില്‍ നിന്ന് ഏഴരക്കോടി രൂപ എടുക്കേണ്ടി വരും. കെടിഡിഎഫ്സി വായ്പയില്‍ പിന്നീട് ശേഷിക്കുക 27.5 കോടി രൂപ മാത്രമായിരിക്കും. ബാങ്കില്‍ നിന്നു ലഭിക്കുന്ന തുക കൂടി ചേരുമ്പോള്‍, ശമ്പളം നല്‍കാന്‍ 51 കോടി രൂപ ഉണ്ടാകും. ഇതുപയോഗിച്ച്‌ മുന്‍ മാസങ്ങളിലെ പോലെ 75% ശമ്പളം മാത്രമേ നല്‍കാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *