ആയിരത്തില്‍പരം സേനാംഗങ്ങള്‍ക്ക് താമസിക്കാൻ ബിഎസ്‌എഫ് കേന്ദ്രം ഒരുങ്ങി
നാദാപുരം: ആയിരത്തില്‍പരം സേനാംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെ അരീക്കര കുന്നില്‍ ബിഎസ്‌എഫ് കേന്ദ്രം ഒരുങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബിഎസ്‌എഫ് മേധാവി അരീക്കര കുന്നില്‍ എത്തി. ബിഎസ്‌എഫ്കേന്ദ്രംത്തില്‍ രണ്ട് കമ്ബനി അതിര്‍ത്തി രക്ഷാ സേനയിലെ അംഗങ്ങള്‍ എത്തും.
ബിഎസ്‌എഫ് ഡിഐജി ആര്‍ കെ സിംഗ്, കമാന്‍ഡന്റ് എം എ ജോയി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം കേന്ദ്ര പിഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.
പുതിയ രണ്ട് കമ്ബനിയില്‍ 300 അംഗങ്ങള്‍ അടങ്ങി സേന ജൂണ്‍ അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 55 ഏക്കറോളം വരുന്ന ഭൂമിയിലാണ് ബിഎസ്‌എഫ് കേന്ദ്ര നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.
ആയിരത്തില്‍പരം സേനാംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജവാന്‍മാര്‍ക്കുള്ള ബാരക്സുകള്‍, ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള ഫ്ലാറ്റുകള്‍, ക്വാട്ടേഴ്സുകള്‍, ആയുധപ്പുര, ബാങ്ക്, ഷോപ്പിംഗ് കോംപ്ലസുകള്‍ ട്രൈഡ്സ്മാന്‍ ഷോപ്പ്, കോണ്‍ഫറന്‍സ് ഹാള്‍, വാഹന ഗ്യാരേജുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. പ്രധാന റോഡിന്റെയും, കേന്ദ്രീയ വിദ്യാലയത്തിന്റെയും നിര്‍മ്മാണം ബാക്കിയാണ്. രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കിന്റെയും, ക്യാമ്ബിനകത്തെ റോഡു നിര്‍മ്മാണവും പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
അറുപത് കോടിയോളം രൂപ ഇതിനോടകം വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. കുടിവെള്ള പ്രശ്നവും ,വൈദ്യുതി ലൈന്‍ വലിക്കാന്‍ ഇലക്ടിക്ക് പോസ്റ്റുകളുടെ ലഭ്യത കുറവും കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് വിലങ്ങ് തടിയായി നില്‍ക്കുകയാണ്.
സേനാ കേന്ദ്രത്തിന് താഴെയായി കായലോട്ട് താഴെ പുഴയോരത്ത് സ്ഥലം വാങ്ങി കിണര്‍ കുഴിച്ചിരുന്നു എന്നാല്‍ ക്യാമ്ബിലേക്കാവശ്യമായ കുടിവെള്ളത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ ഇവിടെ നിന്നും ലഭ്യമാകുന്നുള്ളൂ. മഴക്കാലത്ത് ആവശ്യമായ ജലം ലഭിക്കുമെന്നതിനാല്‍ അടുത്ത മാസം മുതല്‍ കൂടുതല്‍ സൈനികര്‍ ക്യാമ്ബിലെത്തും.