KOYILANDY DIARY.COM

The Perfect News Portal

സംഗീതത്തിന് വിരാമമിടാതെ സുനിൽ മാഷ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങി

കൊയിലാണ്ടി: ആയിരക്കണക്കിന് ശിഷ്യരുടെപ്രിയപ്പെട്ട ഗുരുനാഥൻ, സഹപ്രവർത്തകരുടെ സ്നേഹമിത്രം, സപ്തസ്വരങ്ങളുടെ നിതാന്ത ഉപാസകൻ, സ്വാഗത ഗാനങ്ങളുടെ സർഗ്ഗ സൗന്ദര്യം, സംഗീതത്തിന്റെ ജനകീയ സംഘാടകൻ, അതിജീവന ഗാനങ്ങളുടെ ആർജ്ജവ നാദം, പൂക്കാട് കലാലയത്തിന്റെ ക്ലാസ് സെക്രട്ടറി സുനിൽ തിരുവങ്ങൂർ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി. സർഗ സമ്പന്നമായ 36 വർഷങ്ങളുടെ സംഗീതാധ്യാപക സേവനത്തിന് ശേഷം പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് വിരമിച്ചത്. 

പ്രശസ്ത സംഗീത ഗുരു മലബാർ സുകുമാരൻ ഭാഗവതരുടെ ശിഷ്യനായി സംഗീതയാത്ര തുടങ്ങി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെയും, ശിവദാസ് ചേമഞ്ചേരിയുടെയും സുകുമാരൻ ഭാഗവതരുടെയും കൂടെ അവർ ഒരുക്കുന്ന നൃത്ത നാടകങ്ങളിൽ കുട്ടിപ്പാട്ടുകാരനായി പൊതു കലാരംഗങ്ങളിൽ ചെറുപ്പം മുതൽ സജീവമായിരുന്നു. പഠിക്കുമ്പോൾ തന്നെ കലോത്സവമത്സരങ്ങളിൽ വിജയം. സ്കൂളിൽ സംഗീതാധ്യാപകനില്ലാത്ത അന്നത്തെ കാലത്ത് മത്സരത്തിനൊരുക്കിയത് സ്കൂളിലെ ശാസ്ത്രാധ്യാപകനായ രാധാകൃഷ്ണൻ മാസ്റ്റർ.

പത്താം ക്ലാസ് പരീക്ഷ ഉന്നത മാർക്കോടെ വിജയിച്ചപ്പോൾ ഭാഗവതരുടെ നിർദ്ദേശാനുസരണം പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ ഗാന ഭൂഷണം ബിരുദത്തിന് പ്രവേശനം. 1984 ൽ പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സംഗീതാദ്ധ്യാപകനായി ജോലിയിൽ പ്രവേശേിച്ചു. നിരവധി വിദ്യാർത്ഥികളെ ജില്ലാ സംസ്ഥാന കലോത്സവ വേദികളിലെത്തിച്ചു. ഇദ്ദേഹത്തിൻ്റെ നിരവധി ശിഷ്യർ, സംഗീതധ്യാപകരായി വിവിധ വിദ്യാലയങ്ങളിലും, സംഗീത കോളേജുകളിലും ജോലി ചെയ്യുന്നു. 

Advertisements

കോഴിക്കോട് ഡയറ്റ് കേരളത്തിൽ ആദ്യമായി പാഠ പുസ്തകത്തിലെ മലയാള പദ്യങ്ങൾ സംഗീതം ചെയ്ത് ശാരികപ്പൈതൽ എന്ന പേരിൽ സി.ഡി.കളാക്കി പുറത്തിറക്കിയപ്പോൾ അതിലെ 6 സംഗീത സംവിധായകരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. സാക്ഷരതാ പ്രവർത്തനത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാനതലത്തിലുള്ള ഗായക സംഘത്തിന്റെ ലീഡറും ഗായകനുമായിരുന്നു സുനിൽ തിരുവങ്ങൂർ. 22 വർഷം കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിൻ്റെ കോഡിനേറ്ററായും ചില വർഷങ്ങളിൽ സംഗീത സംവിധായകനായും പ്രവർത്തിച്ചു.

കോഴിക്കോട് വെച്ച് വിവിധ വർഷങ്ങളിലായി നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ സംഘാടകനായി. 55-ാം സംസ്ഥാന കലോത്സവത്തിന്റെ മംഗള ഗാനം സംവിധാനം ചെയ്തു. 3 വർഷം കേരളത്തിൽ പ്രവേശനോത്സവഗാനം സംഗീത സംവിധാനം ചെയ്തിതിട്ടുണ്ട്. സംസ്ഥാനതല പ്രവൃത്തി പരിചയോത്സവം, സംസ്ഥാനതല വിദ്യാരംഗം കലോത്സവം എന്നിവ കോഴിക്കോട് വെച്ച് നടന്നപ്പോൾ സ്വാഗത ഗാനം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. ഡയറ്റ് കോഴിക്കോട് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സർവ്വ മുഖ പ്രതിഭകളും പരിപോഷിപ്പിക്കുന്ന ഗവേഷാത്മക പ്രവർത്തനമായ ഇംപ്ലസ് (IMPULSE ) പഠന പ്രവർത്തനത്തിൽ സംഗീത വിഭാഗം കൈകാര്യം ചെയ്തു.

2006 മുതൽ  എസ്.സി.ഇ.ആർ.ടി. യിൽ ആർട് എജുക്കേഷൻ കോർ ഗ്രൂപ്പ് അംഗമായി. കലാധ്യാപകർക്കുള്ള കൈപ്പുസ്തകത്തിൽ സംഗീത വിഭാഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2017ൽ എൻ.സി.ഇ.ആർ.ടി.ഡൽഹിയിൽ ആർട് ഇന്റഗ്രേറ്റഡ് നാഷണൽ ട്രെയ്നറായി തെരഞ്ഞെടുക്കപ്പെട്ടു. ആർട്ട് ഇന്റഗ്രേറ്റഡ് പഠനത്തിന്റെ ട്രൈ ഔട്ട് ആയി കോഴിക്കോട് ഡയറ്റും ഉം ചേമഞ്ചേരി പഞ്ചായത്തും പൂക്കാട് കലാലയവും സംയുക്തമായി ഒരു വർഷം മുഴുവൻ സ്കൂളുകളിൽ 41 കലാധ്യാപകരെ വെച്ച് നടത്തിയ വിദ്യാഭ്യാസ പരിപാടിക്ക് സംഗീത വിഭാഗത്തിന് നേതൃത്വം നൽകിയത് സുനിൽ മാഷായിരുന്നു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ പാഠഭാഗങ്ങളിലെ പദ്യങ്ങൾ ഈണം ചെയ്തവതരിപ്പിക്കാൻ സംഗീത സംവിധായകനായി. പ്രളയകാലത്ത് ഡോ. പി.കെ. ഷാജി എഴുതിയ പാഠം എന്ന കവിത സംഗീതം നൽകി ആലപിച്ച് വിവിധ വേദികളിൽ അതിജീവനത്തിന്റെ കരുത്തു പകർന്നു. സർഗധനനായ ഈ അധ്യാപകൻ മലബാറിന്റെ കലാഗോപുരം പൂക്കാട് കലാലയത്തിന്റെ സംഗീത വിഭാഗത്തിന്റെ പ്രമുഖ സാരഥിയാണ് സുനിൽ തിരുവങ്ങൂർ. മകളോടൊപ്പം വിവിധ വേദികളിൽ അതിജീവന ഗാനം പാടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തി.

ഇപ്പോൾ കോവിഡ് പ്രതിരോധ അതിജീവന ഗാനങ്ങൾ ചിട്ടപ്പെടുത്തി വരുന്നു. കോഴിക്കോട് ജില്ലയിലെ സംഗീതാധ്യാപക കൂട്ടായ്‌മ അവതരിപ്പിച്ചു വരുന്ന ‘സ്വരമഴ’ എന്ന വിദ്യാഭ്യാസ പരിപാടിയുടെ സംവിധായകനും, കോഡിനേറ്ററുമാണ്. 2010 ൽ പ്രഥമ സംഗീത പിതാമഹൻ പുരന്തരദാസർ പുരസ്ക്കാരവും 2016ൽ അധ്യാപക ശ്രീ പുരസ്ക്കാരവും നൽകി ആദരിക്കപ്പെട്ടു.

അതെ, സുനിൽ തിരുവങ്ങൂരിന്റെ സംഗീത യാത്രക്ക് ഔപചാരികത തീരെയുണ്ടായിരുന്നില്ല. സംഗീതം ഔപചാരികമല്ലല്ലോ. ജനഹൃദയങ്ങളിലേക്ക് സപ്തസ്വരങ്ങൾ പെയ്തിറക്കി സംഗീതത്തിന്റെ ഉപാസകൻ മാനവികതയുടെ സ്നേഹഗീതവുമായി യാത്ര തുടരുന്നു. ഉഷയാണ് ഭാര്യ. മക്കൾ. അമൃതേഷ്, ദേവ നന്ദ.

Share news

Leave a Reply

Your email address will not be published. Required fields are marked *