പതിവ് തെറ്റിക്കാതെ ഇത്തവണയും താരരാജാവ് സുഖചികിത്സക്കെത്തി
മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന മോഹന്‍ലാലിൻ്റെ ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യാന്‍ പറ്റാത്തതിൻ്റെ നിരാശയിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം മാര്‍ച്ചില്‍ റിലീസ് തീരുമാനിക്കവേയാണ് കൊറോണ കാരണം തിയറ്ററുകള്‍ അടച്ച് പൂട്ടുന്നത്. ഇനി ജിത്തു ജോസഫിനൊപ്പം ദൃശ്യം 2 ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍.
സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്ന കാര്യം സംവിധായകന് അറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിപ്പോള്‍ ആയൂര്‍വേദ ചികിത്സയിലാണെന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. വര്‍ഷം തോറും പതിവ് തെറ്റിക്കാതെ മോഹന്‍ലാല്‍ സുഖചികിത്സ നടത്താറുണ്ട്. ഇത്തവണയും അതിനൊരു മുടക്കം കൂടാതെ താരരാജാവ് എത്തിയിരിക്കുകയാണ്.
പെരിങ്ങോട്ടുകര ഗുരുകൃപ ആയൂര്‍വേദ ഹെറിറ്റേജില്‍ സുഖചികിത്സയിലാണ് മോഹന്‍ലാലിപ്പോള്‍. അവിടെ നിന്നുള്ള ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. പൂജ നടത്തുന്നതിനിടെ ഹോമകുണ്ഡത്തിന് അരികില്‍ ഇരിക്കുന്നതും ആയൂര്‍വേദ ചികിത്സകര്‍ക്കൊപ്പം നില്ക്കുന്നതുമായ ഫോട്ടോസായിരുന്നു ഫാന്‍സ് പേജുകളിലൂടെ വൈറലാവുന്നത്.
ചികിത്സയ്ക്ക് ശേഷം മോഹന്‍ലാല്‍ ദൃശ്യം 2 വിന്റെ ചിത്രീകരണത്തില്‍ പങ്കുചേരുമെന്നാണ് അറിയുന്നത്. അതേ സമയം ഈ സിനിമയുടെ ചിത്രീകരണം ഒരാഴ്ച കൂടി വൈകുമെന്നാണ് ഏറ്റവും പുതിയ വിവരം. സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടിയ്. തൊടുപുഴ, കൊച്ചി, എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ദൃശ്യം 2 ചിത്രീകരണം നടക്കുന്നത്. ആദ്യത്തെ പതിനാല് ദിവസം കൊച്ചിയിലും അതിന് ശേഷം തൊടുപുഴയിലുമായിരിക്കും.
2013 ലായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വിജയം നേടി കൊടുത്ത ദൃശ്യം കേരളത്തില്‍ ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഹിന്ദിയും തമിഴുമടക്കം മറ്റ് ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് ദൃശ്യം 2 നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം നടി മീന അടക്കം ആദ്യ ഭാഗത്ത് ഉണ്ടായിരുന്ന മിക്ക താരങ്ങളും ഈ ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടിരിക്കും ചിത്രീകരണം നടക്കുക എന്ന കാര്യം കൂടി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.