അന്നവും വഴിയും മുടക്കി കൊയിലാണ്ടി പട്ടണത്തിലെ പൊതുമരാമത്ത് ജോലി
കൊയിലാണ്ടി: ആറുമാസക്കാലമായി കൊയിലാണ്ടി ടൗൺ നവീകരണവുമായി ബന്ധപെട്ട് ഫുട് പാത്ത് ജോലിനടക്കുന്നു. ഇഴഞ്ഞ് നീങ്ങുന്ന ഈ ജോലി കൊയിലാണ്ടി ടൗണിനെ വ്യാപാരികളെയും പൊതു ജനങ്ങളെയും തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. പൊതുവെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ടൗണിൽ പണി ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയാക്കാൻ അധികാരികളുടെ ഭാഗത്ത് നിന്നും ഒരു ഇടപെടലുകൾ ഉണ്ടാവുന്നില്ല.
തെരഞ്ഞെടുപ്പി പ്രഖ്യാപിച്ചതോടെ ഇപ്പോൾ ഉദ്യോഗസ്ഥ ഭരണത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇപ്പേഴും 60 ശതമാനത്തോളം പ്രവൃത്തി മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതിനിടയിൽ തന്നെ ഫുട്പാത്തിൽ വീണ് നിരവധി പേർക്ക് അപകടം സംഭവിച്ചു. ഗതാഗത കുരുക്ക് അതി രൂക്ഷമായി തുടരുകയാണ്.
ജോലികൾ എത്രയും പെട്ടെന്ന് തീർക്കാൻ കരാറുകാരും അധികാരികളും നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭത്തിന്റെ വഴി സ്വീകരിക്കേണ്ടി വരുമെന്നും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ചുണ്ടിക്കാട്ടി. പ്രസിഡന്റ് കെ കെ. നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പി കെ. ഷുഹൈബ്, പി ചന്ദ്രൻ, അമേത്ത് കുഞ്ഞഹമ്മദ്, കെ വി റഫീഖ്, പി കെ. മനീഷ്, പി. പി. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.