പൂരനഗരിയിൽ നിന്ന് പടവെട്ടി കിരീടം നേടി കോഴിക്കോട്

തൃശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. തുടര്‍ച്ചയായ 12-ാം തവണയാണ് കോഴിക്കോട് കലാകിരീടം ചൂടുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടത്തില്‍ മുത്തമിട്ടത്. വെറും രണ്ടു പോയിന്റിന്റെ വ്യത്യാസത്തില്‍(893) പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. 875 പോയിന്റ് നേടിയ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. ആതിഥേയരായ തൃശൂര്‍ 865 പോയിന്റ് നേട് അഞ്ചാമതെത്തി.
പൂരനഗരിയില്‍ വിരുന്നെത്തിയ കലാമാമാങ്കത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. ആദ്യദിവസം മുതല്‍ കോഴിക്കോട് തന്നെയായിരുന്നു പോയിന്റ് പട്ടികയില്‍ മുന്നിട്ട് നിന്നതെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാല്ലെന്ന മട്ടില്‍ പാലക്കാടും തൊട്ടുപിന്നിലുണ്ടായിരുന്നു. കോഴിക്കോടിന് വേണ്ടി സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്ററി സ്കൂളും, പാലക്കാടിന് വേണ്ടി ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം സ്കൂളുമാണ് കൂടുതല്‍ പോയിന്റുകള്‍ നേടിയത്.

പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച സ്കൂള്‍ കലോത്സവമായിരുന്നു ഇത്തവണത്തേത്. ശക്തന്റെ മണ്ണില്‍ കലാവിസ്മയത്തിന് കേളികൊട്ടുയര്‍ന്നപ്പോള്‍ പ്ലാസ്റ്റിക്കിനെ പൂര്‍ണ്ണമായും പടിക്ക് പുറത്തുനിര്‍ത്തി. പേപ്പര്‍ പേനകളും കൂജകളും കലോത്സവ വേദികളിലിടം പിടിച്ചു. എന്നാല്‍ മിക്ക മത്സരങ്ങളും വൈകിയാരംഭിച്ചത് മത്സരാര്‍ത്ഥികളെ കുഴപ്പിച്ചു. ഒപ്പന വേദിയില്‍ മണവാട്ടിമാര്‍ തലകറങ്ങിവീണ സംഭവവുമുണ്ടായി. ഇതിനെല്ലാം പുറമേ വ്യാജ അപ്പീലുകള്‍ വഴി മത്സരിക്കാനെത്തിയെന്ന വാര്‍ത്തയും കലോത്സവത്തിന് നാണക്കേടായി. വിജിലന്‍സ് പരിശോധനയില്‍ പത്തോളം വ്യാജ അപ്പീലുകളാണ് കണ്ടെത്തിയത്.

