KOYILANDY DIARY.COM

The Perfect News Portal

പീഡനക്കേസുകളില്‍ നിയമപരിരക്ഷയ്ക്കു വേണ്ടി ഇരകളുടെ പേര് പറയാതിരിക്കുന്നത് തെറ്റാണ്‌: എം.സി ജോസഫൈന്‍

കോഴിക്കോട്: പീഡനക്കേസുകളില്‍ നിയമപരിരക്ഷയ്ക്കു വേണ്ടി ഇരകളുടെ പേര് പറയാതിരിക്കുന്നത് തെറ്റാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പീഡനം നടന്നു ദിവസങ്ങള്‍ കഴിയുമ്ബോഴേയ്ക്കും ഇരയുടെ പേര് അവരുടെ നാടിന്റെതായി മാറും. പിന്നീടത് സൂര്യനെല്ലിയും കാഠ് വയും ഉന്നാവുമൊക്കെയായി നിലനില്‍ക്കും. ഇരയുടെ സംരക്ഷണത്തിനെന്ന പേരില്‍ നടക്കുന്ന അശാസ്ത്രീയമായ വിശകലനമായേ ഇതിനെ കാണാന്‍ കഴിയൂ. ഇരയുടെ പേര് ഊരിന്റെ പേരായി മാറിയിരിക്കുന്ന സ്ഥിതി മാറണമെന്നും അവര്‍ പറഞ്ഞു. ലെന്‍സ്‌ഫെഡ് സംഘടിപ്പിച്ച സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.സി ജോസഫൈന്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കേരളത്തിന് 12ാം സ്ഥാനമാണുള്ളത്. ഇവിടെ ഒരു സ്ത്രീയും അതിക്രമത്തിന് ഇരയാവുന്നില്ല എന്ന സ്ഥിതിയുണ്ടാവണം. യുപിയിലും മധ്യപ്രദേശിലുമാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുതലായുള്ളത്. നയപരമായ തീരുമാനങ്ങളെടുക്കുന്ന രാഷ്ട്രീയ വേദികളിലൊന്നും സ്ത്രീകള്‍ക്ക് ഇടമില്ല.

സ്ത്രീകളുടെ അധ്വാനത്തെ തൊഴിലാളിയെന്ന നിലയില്‍ ചൂഷണം ചെയ്യുകയാണ്. വൈദഗ്ധ്യമുള്ള മേഖലകളിലൊന്നും സ്ത്രീകളില്ല. വളരെ ചുരുങ്ങിയ നിരക്കില്‍ കിട്ടുന്ന ഒന്നായി സ്ത്രീകളുടെ അധ്വാനം മാറിയിരിക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ മണിശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, അഡ്വ. നൂര്‍ബിന റഷീദ്, പി.എം സനില്‍ കുമാര്‍, ഡോ. യു.എ ഷബീര്‍, പി. റസിത, സി.എസ് വിനോദ് കുമാര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *