KOYILANDY DIARY.COM

The Perfect News Portal

തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരനെ വാട്സ്‌ആപ്പ് വഴി സ്ത്രീകള്‍ വില്‍പ്പനയ്ക്കു വച്ചു

ഡല്‍ഹി: തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരനെ വാട്സ്‌ആപ്പ് വഴി സ്ത്രീകള്‍ വില്‍പ്പനയ്ക്കു വച്ചു. മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍പ്പനയ്ക്കു വച്ചത്. ദത്തെടുക്കല്‍, വാടക ഗര്‍ഭപാത്രം നല്‍കല്‍ റാക്കറ്റിന്റെ ഭാഗമാണ് ഈ സ്ത്രീകളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവരെ അറസ്റ്റു ചെയ്തു.

തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ ആറു സ്ഥലങ്ങളില്‍ കൊണ്ടുപോയിരുന്നു. പിന്നീടാണ് ഡല്‍ഹിയിലെത്തിച്ചത്. കൂടുതല്‍ പണത്തിന് വില്‍ക്കണമെന്നായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. വാട്സാപ്പിലൂടെ ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചതിനു പിന്നാലെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ കുട്ടിയെ രഘുബീര്‍ നഗറിലുള്ള ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രാധ (40), സോണിയ (24), സരോജ് (34), ജാന്‍ മുഹമ്മദ് (40) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

കുട്ടിയുടെ മാതാപിതാക്കള്‍ നമസ്കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോന്നതെന്ന് പിടിയിലായ ജാന്‍ മുഹമ്മദ് സമ്മതിച്ചു. കുട്ടിയെ വിറ്റുകിട്ടുന്നതില്‍നിന്നും നല്ല പങ്ക് നല്‍കാമെന്നു പറഞ്ഞ ജാന്‍ കുഞ്ഞിനെ രാധയുടെ വീട്ടിലെത്തിച്ചു. കുറച്ചുദിവസം വീട്ടില്‍ സൂക്ഷിച്ച കുഞ്ഞിനെ രാധ, ഒരു ലക്ഷം രൂപയ്ക്ക് സോണിയയ്ക്കു കൈമാറി. പിന്നീട് സോണിയ, സരോജിനും. സരോജാണ് വാട്സാപ്പ് വഴി കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *