കേരള ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കേരള ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുരുവട്ടൂര്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍ സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് രാജാ വിജയരാഘവന്‍ പരിഗണിച്ചത്.
കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താനുളള നീക്കം നിയമ വിരുദ്ധമാണന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ലയനം കഴിഞ്ഞെന്നും ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബാങ്കിൻ്റെ ബൈലോ നിലവില്‍ വന്നു. നിയമാവലി പ്രകാരം താല്‍ക്കാലിക ഭരണ സമിതിക്ക് പകരം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി എത്രയും വേഗം നിലവില്‍ വരണം. കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കാലാവധി സെപ്തംബര്‍ 24 ന് തീരുമെന്നും 25 ന് നടക്കുന്ന ഭരണ സമിതി തെരഞ്ഞെടുപ്പിന് മറ്റു തടസ്സങ്ങള്‍ ഇല്ലന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ഹര്‍ജിക്കാരും സര്‍ക്കാരും ചൂണ്ടിക്കാണിച്ച നിയമപരമായ കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ 2021 മാര്‍ച്ച് 31 വരെ സമയം തേടിയിട്ടുണ്ടന്നും ഇത് റിസര്‍വ്വ് ബാങ്കിന്റ പരിഗണനയിലാണന്നു ചൂണ്ടിക്കാട്ടിയ കോടതി അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടിവേണ്ടിവരുമെന്നും വ്യക്തമാക്കി.

