വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ വീണ്ടും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ വീണ്ടും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അച്ഛന്റെ സഹോദരൻ അബ്ദുൾ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് നെടുമങ്ങാട് കോടതി പതിമൂന്നാം തീയതി വരെ പ്രതിയെ കസ്റ്റഡിയിൽ നൽകിയത്. കിളിമാനൂർ പോലീസിനാണ് ഈ കേസിലെ അന്വേഷണ ചുമതല. തെളിവുകൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നു. നടപടി ക്രമങ്ങളുടെ ഭാഗമായാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സുഹൃത്ത് ഫർസാനെയെയും, സഹോദരൻ അഫ്സാനയും കൊലപ്പെടുത്തിയ കേസിൽ വെഞ്ഞാറമൂട് പോലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നൽകും.

അതേസമയം, പെണ്‍സുഹൃത്തായ ഫര്‍സാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്ന് അഫാന്റെ മൊഴി. പണയം വെക്കാന്‍ നല്‍കിയ സ്വര്‍ണ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണം. മാല വീട്ടില്‍ അറിയാതെ ആയിരുന്നു ഫര്‍സാന അഫാന് നല്‍കിയത്. മാല അഫാന് നല്‍കിയ ശേഷം അവധി ദിവസങ്ങളില്‍ പോലും ഫര്‍സാനയ്ക്ക് ബസ്റ്റാന്‍ഡിലും മറ്റ് സ്ഥലങ്ങളിലും പോയി ഇരിക്കേണ്ടി വന്നു. മാതാവ് മാല കഴുത്തില്‍ ഇല്ലാത്തത് ചോദ്യം ചെയ്യുമെന്ന് പേടിച്ചിട്ടായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ മാല എടുത്തു നല്‍കാന്‍ കാലതാമസം നേരിട്ടതോടെ ഫര്‍സാനയുടെ ഉമ്മ മാല കഴുത്തില്‍ കാണാത്തതിനെക്കുറിച്ച് ചോദിച്ചു. ഉമ്മ വിവരം അറിഞ്ഞതോടെ മാല വേഗം എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് അഫാനുമേല്‍ ഫര്‍സാന കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ ഫര്‍സാനയോട് വൈരാഗ്യം കൂടിയെന്ന് അഫാന്റെ മൊഴി.
