വടകര–മാഹി കനാൽ 2026 ഓടെ ദേശീയ ജലപാത നിലവാരത്തിലേക്ക്

വടകര: വടകര – മാഹി കനാൽ 2026 മാർച്ചോടെ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തലാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. കനാലിന്റെ ഒന്നാം റീച്ചിലെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് 96 ശതമാനം പൂർത്തിയായി. അപ്രോച്ച് റോഡ് നിർമാണവും 88 ശതമാനം കഴിഞ്ഞു. ബാക്കിയുള്ള നാല് കിലോമീറ്റർ ഭാഗത്തെ നിർമാണപ്രവൃത്തികൾ പുരോഗമിച്ചുവരികയാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

മൂന്നാം റീച്ചിലെ 3.24 കിലോമീറ്റർ ഭാഗത്തെ നിർമാണം 52 ശതമാനം കഴിഞ്ഞിട്ടുണ്ട്. നാലാം റീച്ചിലെ പ്രവൃത്തി 93 ശതമാനം പൂർത്തിയായി. അഞ്ചാം റീച്ചിലെ പണി 90 ശതമാനവും കഴിഞ്ഞു. ഈ റീച്ചിലെ കരിങ്ങാലിമുക്കിലെ ലോക്ക് കം ബ്രിഡ്ജ് നിർമാണപ്രവൃത്തി 71 ശതമാനം പൂർത്തിയായി. കോട്ടപ്പള്ളി പാലത്തിന്റെ വിദഗ്ധ പരിശോധനയ്ക്കായി പിഡബ്ല്യുഡിയുടെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഏൽപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭ്യമായശേഷം സാങ്കേതിക അനുമതി കൂടി ലഭിച്ചാൽ പാലം പ്രവൃത്തി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
