വാഹനാകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി മന്ത്രി നിതിൻ ഗഡ്കരി

വാഹനാകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പൊലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവരുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പരിപാടിയുടെ നിർവഹണച്ചുമതല. രാജ്യവ്യാപക പദ്ധതി മാർച്ച് മാസത്തോടെ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഏതു വിഭാഗത്തിലുള്ള റോഡിലെയും വാഹനാപകടങ്ങൾക്കും പദ്ധതി ബാധകമാകും. 24 മണിക്കൂറിനുള്ളിൽ പോലീസിനെ വിവരമറിയിച്ചാൽ അപകടത്തിൽപ്പെട്ടയാളുടെ ഏഴു ദിവസത്തെ ചികിത്സച്ചെലവ് അല്ലെങ്കിൽ പരമാവധി 1.5 ലക്ഷം രൂപ പദ്ധതിയിലൂടെ നൽകും. അടിയന്തര ചികിത്സ ആവശ്യമായവർക്കാണ് പരമാവധി തുക നൽകുന്നത്. മരിക്കുന്നയാളുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെ സഹായധനം നൽകും. പണം കണ്ടെത്താൻ ഇൻഷുറൻസ് കമ്പനികളുടെ സഹായവും കേന്ദ്രം തേടിയിരിക്കയാണ്. തേഡ് പാർട്ടി ഇൻഷുറൻസ് തുകയുടെ ചെറിയ ശതമാനം പദ്ധതി ഫണ്ടിലേക്ക് മാറ്റണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

രാജ്യത്ത് രണ്ടു ലക്ഷത്തോളം പേരാണ് 2024-ൽ റോഡപകടങ്ങളിൽ മരിച്ചത്. ഇതിൽ 30,000 മരണങ്ങൾ ഹെൽമെറ്റ് ധരിക്കാത്തതിനാലാണ്. മാരകമായ അപകടങ്ങൾക്ക് ഇരയായവരിൽ 66 ശതമാനം പേരും 18-34 വയസ്സുള്ളവരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച് ഏകദേശം 3000 മരണങ്ങൾ റിപ്പോർട്ടു ചെയ്തതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ ഏജൻസി, പോലീസ്, ആശുപത്രികൾ, എന്നിവരുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് പരിപാടിയുടെ നിർവഹണച്ചുമതല.

