ബെംഗളൂരുവിൽ രണ്ട് HMPV കേസുകള്‍; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് (HMPV) ബാധ ബെംഗളൂരുവിൽ രണ്ടുപേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള രണ്ട് കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് കുട്ടികളും ബെംഗളൂരുവിലാണ്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് HMPV കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വൈറസ് കാര്യമായി ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ്. പനി, തുമ്മൽ ചുമ, ജലദോഷം, എന്നിവയാണ് എച്ച് എം പിവിയുടെ ലക്ഷണങ്ങൾ. ഈ വൈറസ് 2001 മുതൽ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ഇല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് ഉള്ളത്.

ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം മാറുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഈ രോഗം മരണത്തിന് കാരണമായേക്കാം. ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.

