കലോത്സവത്തിന്റെ വിജയം കൂട്ടായ്മയുടെ വിജയം; മന്ത്രി വി ശിവൻകുട്ടി

കലോത്സവത്തിന്റെ വിജയം കൂട്ടായ്മയുടെ വിജയമെന്ന് മന്ത്രി വി ശിവൻകുട്ടി. എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിച്ചു. പരാതി രഹിത കലോത്സവമായി ഈ കലോത്സവം മാറിയെന്നും മന്ത്രി പറഞ്ഞു. 19 കമ്മറ്റികളും വളരെ നന്നായി പ്രവർത്തിച്ചു. ഭക്ഷണ കമ്മറ്റി പ്രശംസ പിടിച്ചു പറ്റിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമാപന സമ്മേളനം കൃത്യം അഞ്ചുമണിക്ക് തന്നെ ആരംഭിച്ചു. മാധ്യമങ്ങൾ നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നു. അടുത്തവർഷം ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതിന്റെ നടപടിക്രമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. ലോകത്ത് തന്നെ ഇത്തരത്തിൽ ഒരു കൗമാര മേള ഇല്ല എന്നും മന്ത്രി പറഞ്ഞു.

അച്ചടക്കം പാലിക്കാൻ ആകുന്നത് എന്ന് തന്നെ വലിയ നേട്ടമാണ്. മുപ്പതിനായിരം പേരാണ് സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നത്. ഒരു പ്രതിഷേധം പോലും അവിടെ ഉണ്ടായില്ല. കലോത്സവ മാന്വവലിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാൻ ആലോചിക്കുന്നു. സ്കൂൾതല മത്സരത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ ആകണമെന്നും മന്ത്രി പറഞ്ഞു.

വലിയ ചിലവ് വരുന്ന മത്സര ഇനങ്ങളിലും എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ ആകണമെന്നും അതിനുള്ള സഹായം ഉറപ്പിക്കുന്ന കാര്യം പരിശോധിക്കും. തദ്ദേശീയ കലകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. വിദേശികൾ അടക്കം പാരമ്പര്യ കലകൾ കാണാൻ എത്തി. നാടകത്തിന് വലിയ ആസ്വാദകരാണ് ഉണ്ടായത്. നാടകത്തിൽ ഒരുപാട് ആശയങ്ങൾ ഉയർന്നുവന്നു. വർത്തമാന രാഷ്ട്രീയ സംഭവങ്ങൾ കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. അടുത്ത സ്കൂൾ കലോത്സവം ഗ്രാമ അന്തരീക്ഷമുള്ള ഒരു ജില്ലയിൽ വെച്ച് നടത്തണമെന്ന് നിർദ്ദേശങ്ങൾ വരുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

