സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എം ടി നിള’യിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരുന്നു. നദികളുടെ പേരിലുള്ള 25 വേദിയിലായി നടക്കുന്ന കലോത്സവത്തിൽ പതിനയ്യായിരത്തോളം പേർ മാറ്റുരയ്ക്കും.

എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി 1,000 രൂപ നൽകും. കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്രകലാരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സരവേദികളിലെത്തും. തിരുവനന്തപുരം എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെൽപ്പ് ഡെസ്ക്കും ക്രമീകരിച്ചിട്ടുണ്ട്. പുത്തരിക്കണ്ടത്തെ ഊട്ടുപുരയിൽ ഒരേ സമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാം.

