വയനാട്ടിൽ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു
കൽപ്പറ്റ: വയനാട്ടിൽ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ ആക്രമിച്ച് കൊന്നത്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിൽ ഉള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണിത്.

വകുപ്പ് നിയോഗിച്ച റാപ്പിഡ് റസ്പോൺസ് ടീം കടുവയുടെ നീക്കം നിരീക്ഷിച്ചു വരുന്നു. ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കടുവ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്.

അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്.

