കേരളത്തിനോടുള്ള സമീപനം ഏറ്റവും നിരാശാജനകം’: മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള സമീപനം ഏറ്റവും നിരാശാജനകമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റ് നേരത്തെയുള്ള സ്വഭാവങ്ങളിൽ വലിയ മാറ്റം വന്നിട്ടില്ല. രാഷ്ട്രീയമായി താല്പര്യമുള്ള സ്ഥലങ്ങളിൽ കൂടുതലായി ചെയ്യും എന്നത് തന്നെയാണ് ഇത്തവണത്തെയും നിലപാട് എന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളോടും ഒരേ സമീപനം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ന്യായമായ പ്രതീക്ഷ കേരളത്തിന് ഈ ബജറ്റിൽ ഉണ്ടായിരുന്നു. സാമ്പത്തികപരമായിട്ടുള്ള കാര്യങ്ങളിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുണ്ടക്കൈ ചൂരൽമല പാക്കേജിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. വിഴിഞ്ഞത്തിനെ കുറിച്ചും ഒന്നും പറഞ്ഞില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്നത് 73000 കോടി രൂപ. ലഭിച്ചത് 33,000 കോടി രൂപ. സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വല്ലാത്ത വ്യത്യസ്തത ഉണ്ടാകുന്നു. വയനാടിന് പ്രത്യേക പരിഗണന നൽകേണ്ടതായിരുന്നു. വിഴിഞ്ഞത്തെക്കുറിച്ചും ഒന്നും പറയാത്തത് ഖേദകരം. കേരളത്തോടുള്ള സമീപനം പ്രതിഷേധാർഹം എന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക വളർച്ചയുടെ ശരാശരിയെക്കാൾ മികച്ചവളർച്ചയാണ് കേരളത്തിലുള്ളത്. നമ്മുടെ പദ്ധതികൾ കേന്ദ്രം ഏറ്റെടുത്ത് നടപ്പാക്കുന്നത് സന്തോഷകരം. നമ്മൾ മുന്നേ നടക്കുന്ന സംസ്ഥാനമാണ്. പക്ഷേ ഇത്തരം പദ്ധതികൾക്ക് തുക അനുവദിക്കുമ്പോൾ അതിന് കേരളം അർഹമല്ലാതെ വരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഒരു തരത്തിലുള്ള വർദ്ധനയും വരുത്തിയില്ല. വിള ഇൻഷുറൻസിന് 3200 രൂപ കുറച്ചു. ബീഹാർ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി ഇതുപോലെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

