വിഴിഞ്ഞം തുറമുഖത്ത് 500-ാം കപ്പല്‍ നങ്കൂരമിട്ടു; ബെർത്ത് ചെയ്തത് രാജ്യത്ത് ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കുകപ്പൽ

വിഴിഞ്ഞം തുറമുഖത്ത് 500-ാം കപ്പല്‍ നങ്കൂരമിട്ടു. ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലായ എം എസ് സി വെറോണ ആണ് ബെര്‍ത്ത് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ഈ കപ്പലെത്തിയത്. ഇതോടെ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കപ്പൽ നങ്കൂരമിട്ടെന്ന റെക്കോര്‍ഡ് കൂടി ഇന്ത്യയുടെ വണ്ടര്‍ പോര്‍ട്ട് എന്ന് പേരെടുത്ത വിഴിഞ്ഞത്തിന് ലഭിച്ചു.

17.1 മീറ്റര്‍ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടില്‍ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ഉള്ള കപ്പല്‍ ഇന്ന് രാവിലെ നാല് മണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തത്. 17 മീറ്റര്‍ ആയിരുന്നു ഇതിനു മുൻപുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്‍ഡ്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളില്‍ 30 എണ്ണം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍സ് (ULCVs) ആണ്.

ഇന്ത്യയിലെ ഏതെങ്കിലും തുറമുഖം ഇത്രയും വമ്പന്‍ കപ്പലുകള്‍ കൈകാര്യം ചെയ്തിട്ടുള്ളത് ഇതാദ്യമായാണ്. 2024 ഡിസംബറില്‍ ആരംഭിച്ച വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ വെറും പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടി ഇ യു പിന്നിട്ടു.

ഇന്ത്യയുടെ കടല്‍ ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാന സ്ഥാനം വ്യക്തമാക്കുന്ന നേട്ടമാണിത്. 18-20 മീറ്റര്‍ സ്വാഭാവിക ആഴവും കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്പ്‌മെന്റ് ഹബ് എന്ന നിലയില്‍ അതിവേഗം ഉയര്‍ന്നുവരികയാണ്.

