‘മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം’; മന്ത്രി കെ രാജൻ

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായി തകർന്നുവെന്നാണ് പ്രാഥമിക കണക്കെന്ന് മന്ത്രി പറഞ്ഞു. ഇന്നലത്തെ കണക്കുകൾ കൂടി വരുമ്പോൾ ഇത് വർദ്ധിക്കും. വിശദമായ നഷ്ട കണക്ക് പുറത്ത് വിടുമെന്ന് മന്ത്രി അറിയിച്ചു.

കൊച്ചിയിലെ കപ്പൽ അപകടത്തെ തുടർന്ന് ഇതുവരെ തീരത്തടിഞ്ഞത് 33 കണ്ടയ്നറുകളാണെന്ന് മന്ത്രി പറഞ്ഞു. 29 എണ്ണം കൊല്ലത്താണ്. കൊല്ലത്തെ തീരദേശമേഖലയിലുള്ളവർ ജാഗ്രത പുലർത്തണം. അവശിഷ്ടങ്ങൾ കടലിൽ കണ്ടാൽ സ്പർശിക്കരുത്. ഇന്ന് കൂടി കണ്ടയ്നറുകൾ തീരത്തടിയും. തീരത്തടിയുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. കപ്പൽ ഉയർത്താൻ സാൽവേജ് കമ്പനി എത്തിയിട്ടുണ്ട്. കപ്പൽ പൂർണമായും പുറത്തെടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

നേവിയുടെ സൈഡ് സ്കാനിങ്ങ് സോളാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള തീരത്ത് ഇത് വരെ എണ്ണ കണ്ടെത്തിയിട്ടില്ല. മധ്യഭാഗത്ത് കൂടെയാണ് എണ്ണ ഒഴുകുന്നതെന്ന് മനസ്സിലാക്കുന്നുവെന്ന് മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.

