ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് കാലാവധി നീട്ടിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് നടപടി. വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ വിദ്യാർത്ഥികളെ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് കാലാവധി നീട്ടിയത്.

വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഏപ്രിൽ ഒന്നിന് പരിഗണിക്കും. ഫെബ്രുവരി 28 നാണു താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു. സംഭവത്തിൽ ഇതിനകം ആറ് വിദ്യാർത്ഥികൾ പിടിയിലായിട്ടുണ്ട്.

