ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
.
തിരുവനന്തപുരം: ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനാണ് തീരുമാനം. 2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്. ഇന്ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ശബരിമല യുവതീ പ്രവേശനത്തില്‍ ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെ എതിര്‍ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ ജയകുമാര്‍ പറഞ്ഞു. യുവതീ പ്രവേശനത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കും. ദേവസ്വം ബോര്‍ഡ് നേരത്തെയും ഈ നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത്. വിശ്വാസികള്‍ക്കൊപ്പമാണ്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും എന്നും കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2018 സെപ്തംബർ 28നാണ് എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അഞ്ച് പേരടങ്ങിയ ബെഞ്ചിൽ അന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് അന്ന് വിയോജിച്ച് വിധിയെഴുതിയത്. എന്നാൽ ശബരിമല സ്ത്രീപ്രവേശനം ഉൾപ്പടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികൾ സുപ്രീംകോടതി പുനഃപരിശോധിക്കുകയായിരുന്നു.

സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഇതിനെ എതിർത്തെങ്കിലും 2018ൽ പിണറായി വിജയൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിർണായക വിധി പുറപ്പെടുവിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വിഷയത്തിൽ സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുന്ന നിലപാട് നിർണ്ണായകമാണ്.



